
ആലപ്പുഴ: കൈ കാണിച്ചിട്ടും നിറുത്തിയില്ലെന്ന് ആരോപിച്ച് കെ.എസ്.ആർ.ടി.സി ബസിന്റെ ചില്ലെറിഞ്ഞ് തകർത്ത കേസിലെ പ്രതി റിമാൻഡിൽ. വളവനാട് സ്വദേശി സമീറാണ് റിമാൻഡിലായത്. ഞായറാഴ്ച രാത്രി 11.15ന് പൂങ്കാവിന് സമീപമായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് നിലമ്പൂരിലേക്ക് പോകുകയായിരുന്ന സ്വിഫ്റ്റ് ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബസിന്റെ പിൻഭാഗത്തെ ചില്ല് തകർന്ന് യാത്രക്കാരിൽ ചിലരുടെ ദേഹത്ത് വീണു. ആർക്കും പരിക്കില്ല. സമീറിനെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്നാണ് പൊലീസിന് കൈമാറിയത്. ആറ് ബസുകൾക്ക് കൈകാണിച്ചെങ്കിലും ഒന്നുപോലും നിറുത്താത്തതാണ് പ്രകോപിപ്പിച്ചതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞു. ചില്ല് പൊട്ടിയതിൽ 12000 രൂപയുടെയും സർവീസ് മുടങ്ങിയതോടെ 30000 രൂപയുടേതുമടക്കം 42000 രൂപയുടെ നഷ്ടം കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായതായി എഫ്.ഐ.ആറിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |