
കൊച്ചി: വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കിയ ശേഷം നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചതായി പരാതി. എറണാകുളം സ്വദേശിനിയായ 34കാരിയാണ് ദുരനുഭവങ്ങൾ എണ്ണിപ്പറഞ്ഞ് പൊലീസിനെ സമീപിച്ചത്. പരാതിയിൽ പാലാരിവട്ടം സ്വദേശിയായ 50കാരനെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. അറസ്റ്റിലേക്ക് കടന്നിട്ടില്ല.
2022ൽ ഒരു ഈവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ടാണ് 34കാരി 50കാരനെ പരിചയപ്പെട്ടത്. സൗഹൃദം അടുപ്പമായി. തുടർന്ന് പാലാരിവട്ടം സ്വദേശി വിവാഹവാഗ്ദാനം നൽകി 2024 മുതൽ 2026 ജനുവരി വരെ മറൈൻ ഡ്രൈവിലെയും വൈറ്റിലയിലെ സിൽവർ സാൻഡ് ഐലൻഡിലെയും ഫ്ലാറ്റുകളിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇതെല്ലാം 50കാരൻ മൊബൈലിൽ പകർത്തി. ഗർഭിണിയായതോടെ നിർബന്ധിച്ച് ഗർഭച്ഛിദ്രം ചെയ്യിപ്പിച്ചു.
നേരിട്ട ദുരനുഭവം പുറത്തുപറഞ്ഞാൽ നഗ്നചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുമെന്നായിരുന്നു 50കാരന്റെ ഭീഷണി. മകളെയും തന്നെയും വകവരുത്തുമെന്ന് കൂടി ഭീഷണിപ്പെടുത്തിയതോടെ യുവതി മാനസികമായി തകർന്നു. തുടർന്നാണ് നീതി തേടി പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു.
50കാരൻ ഈവന്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണെന്നാണ് വിവരം. പരാതിക്കൊപ്പം തെളിവുകളും യുവതി കൈമാറിയിട്ടുണ്ട്. കേസെടുത്തതോടെ ഇയാൾ ഒളിവിൽപ്പോയതായാണ് സൂചന. 50കാരനെ വൈകാതെ പിടികൂടുമെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.
പൊന്നും പണവും കൈക്കലാക്കി
വിവാഹവാഗ്ദാനം നൽകി യുവതിയിൽ നിന്ന് 50കാരൻ 10 പവനിലധികം സ്വർണ്ണവും 15 ലക്ഷത്തോളം രൂപയും കൈക്കലാക്കിയതായും പരാതിയിലുണ്ട്. ഇത് തിരികെ ആവശ്യപ്പെട്ടെങ്കിലും നൽകാൻ തയ്യാറായില്ല. സംഭവത്തിൽ വിശദമായ അന്വേഷണത്തിനാണ് പൊലീസ് ഒരുങ്ങുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |