
കൊച്ചി: തൃപ്പൂണിത്തുറ കിഴക്കേക്കോട്ടയിൽ ട്രാഫിക് പൊലീസുകാരെ മദ്യലഹരിയിൽ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ. കാഞ്ഞിരമറ്റം ആമ്പല്ലൂർ തുവാനറ്റ് വീട്ടിൽ അബിൻ ബിനുവിനെയാണ് (19) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തത്.
11ന് വൈകിട്ട് 6നാണ് തൃപ്പൂണിത്തുറ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർ സി.പി.അനീഷ് കുമാർ, മഹേഷ് എന്നിവർക്ക് നേരെ ആക്രമണം നടന്നത്. അബിൻ ബിനു ഉൾപ്പെടെ മൂന്ന് യുവാക്കൾ ത്രിപ്പിളടിച്ചും ഹെൽമറ്റ് ധരിക്കാതെയുമാണ് വന്നത്. കിഴക്കേക്കോട്ട-സ്റ്റാച്യു റോഡിലൂടെ നോ എൻട്രി തെറ്റിച്ചെത്തിയ ബൈക്ക് തടഞ്ഞ് പരിശോധിച്ചപ്പോൾ മൂന്നുപേരും മദ്യപിച്ചതായും കണ്ടെത്തി. തുടർന്ന് അബിനെ പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടെ മൂന്ന് പ്രതികളും ചേർന്ന് അനീഷ്‌കുമാറിനെ അസഭ്യം പറയുകയും കോളറിൽ പിടിച്ചു വലിക്കുകയും തള്ളിയിട്ട് മർദ്ദിക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച മഹേഷിനും മർദ്ദനമേറ്റു.
രക്ഷപ്പെട്ട പ്രതികൾക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. രണ്ടാം പ്രതി ആദിത്യൻ നേരത്തെ അറസ്റ്റിലായി. ഒളിവിലായിരുന്ന അബിനെ ഉദയംപേരൂരിലെ സ്നേഹിതയുടെ വീട്ടിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു, മൂന്നാം പ്രതിക്കായി തിരച്ചിൽ തുടരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |