തിരുവനന്തപുരം:വ്യാജ സർവേ നമ്പറും ലൊക്കേഷൻ സ്‌കെച്ചും രേഖപ്പെടുത്തിയ പ്രമാണം നൽകി ബാങ്കിനെ കബളിപ്പിച്ച് 75ലക്ഷം രൂപ വായ്പയെടുത്ത കേസിലെ മറ്റ് പ്രതികൾക്കായി തെരച്ചിൽ. ഒന്നാം പ്രതി അനുരാജ് മൂന്നാംപ്രതി ദിനേശ് എന്നിവർക്കായാണ് തെരച്ചിൽ. വ്യാഴാഴ്ച പിടിയിലായ കേസിലെ രണ്ടാം പ്രതി മലയിൻകീഴ് വെള്ളൂകോട്ട് വൈഷ്ണവത്തിൽ രാജീവിനെ (45) റിമാൻഡ് ചെയ്തു. വെള്ളയമ്പലം ആൽത്തറ എസ്.ബി.ഐ ബ്രാഞ്ചിലായിരുന്നു സംഭവം.ദിനേശാണ് വസ്തു പണയംവച്ച് എൻ.ആർ.ഐ വായ്പയെടുത്തത്. ഈ ഏഴ്‌സെന്റ് രാജീവ് ഒന്നാംപ്രതി അനുരാജിന് വിറ്റതായും അയാൾ അത് 95ലക്ഷം രൂപയ്ക്ക് ദിനേശിന് വിറ്റതായും രേഖയിൽ പറയുന്നു. വായ്പയെടുത്ത പണം തിരിച്ചടയ്ക്കാതായപ്പോൾ ജപ്തി നടപടി ആരംഭിച്ചപ്പോഴാണ് ഇങ്ങനെയൊരു വസ്‌തുവില്ലെന്ന് ബാങ്ക് അധികൃതർ കണ്ടെത്തിയത്. ആധാരത്തിൽ പറഞ്ഞിരിക്കുന്ന വസ്തു പഞ്ചായത്ത് ടാർ ചെയ്ത വഴിയും വീട് മലയിൻകീഴ് ക്ഷേത്രത്തിന് പിറകിൽ ഫെഡറൽ ബാങ്ക് ജപ്തി ചെയ്ത വസ്തുവും വീടുമാണ്. അന്വേഷണത്തിൽ രാജീവിന്റെ അച്ഛൻ രാജപ്പൻ പ്ലോട്ടുകളായി തിരിച്ചുകൊടുത്ത രണ്ടര ഏക്കറിലുൾപ്പെട്ടിരുന്ന സ്ഥലത്താണ് ഇവർ കൃത്രിമം കാട്ടിയത്. അന്ന് വഴിക്കായി വിട്ടുകൊടുത്ത ഇടം തണ്ടപ്പേർ എടുത്ത് വസ്തുവായി കാണിച്ച് കരമടയ്ക്കുകയും ആധാരമാക്കി രജിസ്റ്റർ ചെയ്യുകയുമായിരുന്നു.അനുരാജിനെതിരെ സമാനമായ തട്ടിപ്പുകേസുകൾ അരുവിക്കര,കന്റോൺമെന്റ് സ്റ്റേഷനുകളിലുണ്ട്. ഇയാളുടെ പുളിമൂട്ടിലെ കമ്പ്യൂട്ടർ സർവീസ് സെന്ററിൽനിന്ന് വിളപ്പിൽ പഞ്ചായത്തിന്റെയും വിവിധ സർക്കാർ സ്ഥാപനങ്ങളുടെയും എംബസികളുടെയും വ്യാജ സീലുകൾ കണ്ടെടുത്തു. വഴി വസ്‌തുവായി രജിസ്റ്റർ ചെയ്‌തതിൽ റവന്യൂ, രജിസ്ട്രേഷൻ ഉദ്യോഗസ്ഥർക്കും പങ്കുണ്ടോയെന്നാണ് സംശയം. വൻ തട്ടിപ്പുസംഘം പിന്നിലുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |