
കാസർകോട്: മലബാർ എക്സ്പ്രസിൽ യാത്രക്കാരനെ മയക്കുമരുന്ന് നൽകി കൊള്ളയടിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മാർച്ച് 13 ന് മലബാർ എക്സ്പ്രസിലെ എസ്-4 കോച്ചിലെ യാത്രക്കാരനെയാണ് മയക്കുമരുന്ന് നൽകി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ഉൾപ്പെടെ രണ്ട് ലക്ഷം രൂപയുടെ സാധനങ്ങൾ കൊള്ളയടിച്ചത്.
മംഗളൂരുവിൽ നിന്ന് വടകരയിലേക്ക് യാത്ര ചെയ്തിരുന്ന വടകര സ്വദേശിയായ വി.കെ.സരിൻ എന്നയാളാണ് കൊള്ളയ്ക്ക് ഇരയായത്. കുമ്പള ഭാഗത്ത് വച്ച് ട്രെയിനിൽ പരിചയപ്പെട്ട ഹിന്ദി സംസാരിക്കുന്ന യുവാവ് ബിസ്‌ക്കറ്റിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം സ്വർണമോതിരം, മൊബൈൽ ഫോൺ, പണം എന്നിവ കവർന്നതായാണ് പരാതി. സംഭവത്തിനുശേഷം ഓർമ്മ നഷ്ടപ്പെട്ട സരിൻ ട്രെയിനിൽ നിന്ന് ഇറങ്ങി. തുടർന്ന് 14 ന് തിരൂർ ഗവ. ആശുപത്രിയിൽ എത്തി അഡ്മിറ്റ് ആയതോടെയാണ് സംഭവം പുറത്ത് വന്നത്.
പിന്നീട് തുടർ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കേസിൽ ബിഹാർ സ്വദേശി അബ്ദുളള (40), സഫർ (35), മുഹമ്മദ് മഹ്മൂദ് ആലം (34) എന്നിവരെയാണ് കാസർകോട് റെയിൽവേ പൊലീസ് എസ്.ഐ. സനൽകുമാർ, എ.എസ്.ഐ. സി.കെ.മഹേഷ്, കോഴിക്കോട് റെയിൽവേ പൊലീസ് സ്റ്റേഷനിലെ ഡാൻസാഫ് അംഗങ്ങളായ സി.പി.ഒ. പി.ബി.ജാസ്, വി.സജികുമാർ, ആർ.സജിത്, ആർ.പി.എഫ് പാലക്കാട് ഇന്റലിജൻസ് ബ്രാഞ്ച് എ.എസ്.ഐ. കെ.എം. ഷിജു, പാസഞ്ചർ സെക്യൂരിറ്റി വിംഗ് ഹെഡ് കോൺസ്റ്റബിൾ ഇ.കെ.രാധാകൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കോഴിക്കോട് നിന്ന് പിടികൂടിയത്. സംഭവത്തിന് ശേഷം കോഴിക്കോട് ഇറങ്ങി ലോഡ്ജിൽ താമസിച്ച പ്രതികൾ പിന്നീട് ട്രെയിനുകളിൽ കറങ്ങി നടക്കുന്നതിനിടെയാണ് പിടിയിലായത്. കവർന്ന സാധനങ്ങൾ മുഴുവൻ പ്രതികളിൽ നിന്ന് വീണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |