
അയർക്കുന്നം: വീട്ടുകാർ പള്ളിയിൽ പോകുന്ന സമയം നോക്കി കവർച്ച നടത്തുന്ന പ്രതി മാസങ്ങൾക്ക് ശേഷം പിടിയിൽ. കന്യാകുമാരി പത്മനാഥപുരം നെല്ലിയാർക്കോണം സ്വദേശി സ്റ്റീഫൻ (38) നെയാണ് അയർക്കുന്നം പൊലീസ് പിടികൂടിയത്. 2025 ഒക്ടോബർ 19നാണ് കേസിനാസ്പദമായ സംഭവം. അയർക്കുന്നം കൊങ്ങാണ്ടൂർ കല്ലിട്ടനട സ്‌കൂളിന് സമീപത്തെ പോളയ്ക്കൽ വീട്ടിലായിരുന്നു മോഷണം. വീട്ടിലെ അലമാരകൾ കുത്തിത്തുറന്ന് 28,000 രൂപയും 10 പവൻ സ്വർണ്ണവുമാണ് ഇയാൾ അപഹരിച്ചത്. തിരുവല്ലയിൽ നിന്ന് മോഷ്ടിച്ച ആക്ടീവ സ്‌കൂട്ടറിൽ കറങ്ങിനടന്നായിരുന്നു ഇയാൾ മോഷണം നടത്തിയിരുന്നത്. ഇത് ഉപയോഗിച്ചാണ് കവർച്ച നടത്തിയത്. സംഭവ ശേഷം സ്‌കൂട്ടർ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഒളിപ്പിച്ചു. തുടർന്ന് ചെന്നൈയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. എസ്.ഐ വി.കെ ജയപ്രകാശ്, എസ്.ഐ സജു ടി.ലൂക്കോസ്, എസ്.ഐ സുജിത് കുമാർ, എസ്.ഐ ജേക്കബ് പി.ജോയ്, എസ്.സി.പി.ഒ ശരുൺ രാജ്, ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ജോബി, ശ്യാം എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ലക്ഷ്യം ക്രിസ്ത്യൻ ഭവനങ്ങൾ
ഞായറാഴ്ചകളിൽ ക്രിസ്ത്യൻ ഭവനങ്ങളിൽ കവർച്ച നടത്തുന്നതാണ് ഇയാളുടെ രീതി. എല്ലാ ഞായറാഴ്ചകളിലും പുലർച്ചെ തിരുവല്ല റെയിൽവേ സ്റ്റേഷനിലെത്തി സ്‌കൂട്ടറിൽ കറങ്ങി നടന്ന് ആളൊഴിഞ്ഞ വീടുകളിൽ മോഷണം നടത്തി മടങ്ങിപ്പോകും. തമിഴ്‌നാട്ടിൽ നിരവധി മോഷണ കേസുകളിലും ക്രിമിനൽ കേസുകളിലും പ്രതിയാണ് സ്റ്റീഫൻ. മുൻപ് ചിദംബരം ചിറ്റാലപ്പടിയിൽ തമിഴ്നാട് പൊലീസിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സംഭവത്തിൽ വെടിവെച്ചാണ് ഇയാളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |