
മുക്കം: മുക്കം- അരീക്കോട് റോഡിലെ പാലത്തിന് സമീപമുള്ള പുഴയോരം ഹോട്ടലിൽ മോഷണം നടത്തി മുങ്ങിയ ആളെ പിടികൂടി പൊലീസ്. കഴിഞ്ഞ മാസം ഒൻപതാം തിയതി പുലർച്ചെ 4 മണിയോടെ ഹോട്ടലിൽ മോഷണം നടത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശി സുരേഷിനെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. സി സി ടി വി ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്.
മുക്കം സബ് ഇൻസ്പെക്ടർ കെ.ശ്രീരാഗിന്റെ നേതൃത്വത്തിൽ സീനിയർ സിവിൽപോലീസ് ഓഫീസർമാരായ അനീസ് കെ.എം, ശരത്.കെ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മോഷണത്തിന്റെ തലേദിവസം പ്രതി ജോലി അന്വേഷിച്ച് ഹോട്ടലിലെത്തിയിരുന്നെങ്കിലും മേൽവിലാസം തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെയുള്ളവ നൽകാത്തതിനാൽ കടയുടമ ഇയാളെ ഒഴിവാക്കിയിരുന്നു. ഈ വിരോധമാണ് മോഷണത്തിന് കാരണമെന്ന് പ്രതി പോലീസിനോട് പറഞ്ഞു. സുരേഷിന് പാലക്കാട് ജില്ലയിലെ വിവിധ സ്റ്റേഷനുകളിലും കോഴിക്കോട് സിറ്റിയിലും നിരവധി മോഷണക്കേസുകളുള്ളതായി പോലീസ് അറിയിച്ചു. ഹോട്ടലിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്ത് കയറിയ പ്രതി കൗണ്ടറിലെ ഷെൽഫിൽ ഉണ്ടായിരുന്ന 5000 രൂപയും കൗണ്ടറിന് മുകളിൽ ഉണ്ടായിരുന്ന ധർമ്മപ്പെട്ടി തകർത്ത് അതിലുള്ള പണവുമാണ് അന്ന് മോഷ്ടിച്ചത്. മോഷണത്തിന് ശേഷം ഒളിവിൽ കഴിയവേയാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |