ട്രെയിനിൽ കഞ്ചാവ് കടത്തി ഇടുക്കിയിൽ വിതരണം ചെയ്യുന്ന രണ്ടുപേർ പിടിയിൽ
കൊച്ചി: ട്രെയിനിൽ എറണാകുളത്ത് എത്തിക്കുന്ന കഞ്ചാവ് കാറിൽ ഇടുക്കിയിലെത്തിച്ച് വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ടുപേരെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി പള്ളിവാസൽ തോക്കുപാറ വാച്ചാക്കൽ സ്വദേശി വി.എ. ഷംസുദ്ദീൻ (42), ഒഡീഷ സുന്ദർഹാഗ് സ്വദേശി ബസന്താ മാജി (25) എന്നിവരാണ് പിടിയിലായത്. 5.351 കിലോ കഞ്ചാവും പിടിച്ചെടുത്തു.
കഴിഞ്ഞദിവസം പുലർച്ചെ 6.45ന് എറണാകുളം സൗത്ത് റെയിൽവേസ്റ്റേഷനിലെ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ കഞ്ചാവ് കൈമാറുന്നതിനിടെയാണ് ഇരുവരും അറസ്റ്റിലായത്. ഒഡീഷയിൽ നിന്ന് ബസന്താ മാജിയാണ് കഞ്ചാവ് എത്തിക്കുന്നത്. എറണാകുളത്ത് കാറിലെത്തുന്ന ഷംസുദ്ദീൻ ഇതേറ്റുവാങ്ങി നാട്ടിലെത്തിച്ച് വിതരണം ചെയ്യും.
ബസന്താ മാജി കഞ്ചാവ് കൈമാറുന്നതിനിടെയാണ് റെയിൽവേ പൊലീസും ആർ.പി.എഫും ചേർന്ന് പിടികൂടിയത്. ആദ്യമായാണ് ഷംസുദ്ദീൻ പിടിയിലാകുന്നതെങ്കിലും വർഷങ്ങളായി ഇയാൾ കഞ്ചാവ് വിതരണം നടത്തുന്നുണ്ട്. രണ്ടുകൊല്ലമായി ഷംസുദ്ദീന് വേണ്ടി കഞ്ചാവ് കടത്തുകയാണെന്ന് മാജി സമ്മതിച്ചു. ഒഡീഷയിലെ ഏജന്റുമാർക്ക് ഓൺലൈനായി പണം അയച്ചുകൊടുക്കും. സുരക്ഷിതമായി കൈമാറുമ്പോൾ ഷംസുദ്ദീൻ മാജിക്ക് പ്രതിഫലം നൽകും. ഈയിനത്തിൽ കിട്ടിയ 3230 രൂപ മാജിയിൽ നിന്ന് പിടിച്ചെടുത്തു. ഷംസുദ്ദീന്റെ കാറിന്റെ താക്കോലും മൊബൈൽ ഫോണുകളും ഡെബിറ്റ് കാർഡുകളും കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് ചെറുപൊതികളിലാക്കിയാണ് വിതരണം. എറണാകുളം റെയിൽവേ എസ്.ഐ ഇ.കെ.അനിൽകുമാർ, സീനിയർ സി.പി.ഒമാരായ കെ.ബി. തോമസ്, ദിനിൽ, കെ.വൈ. മാർട്ടിൻ, സി.പി.ഒ അലക്സ്, ദിലീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.