പാലാ: ഏഴു പതിറ്റാണ്ടോളം അറിവിന്റെ വെളിച്ചമേകിയ ഒരു സർക്കാർ എൽ.പി സ്കൂൾ അടിച്ചു തകർത്തപ്പോൾ ശബ്ദമുയർത്താൻ ആരുമില്ലേ?
പൊതുവിദ്യാഭ്യാസമേഖലയുടെ നേട്ടങ്ങൾ എണ്ണിയെണ്ണി പറയുന്നവർ കിഴതിരി ഗവ. എൽ.പി. സ്കൂളിന്റെ ജനാലച്ചില്ലുകൾ സാമൂഹ്യ വിരുദ്ധർ അടിച്ചു തകർത്തതിനെപ്പറ്റി മിണ്ടുന്നതേയില്ല. കഞ്ചാവ് മാഫിയ കിഴതിരി ഗവ.സ്കൂളിന്റെ ജനൽ ചില്ലുകൾ തകർത്തിട്ട് ഇന്ന് 11 ദിവസമായി. രാമപുരം പൊലീസിലും പഞ്ചായത്തിലുമൊക്കെ ഹെഡ്മിസ്ട്രസ് മിനി ശുഭലൻ പരാതി നൽകിയതൊഴിച്ചാൽ ഒരു തുടർനടപടിയും ഇതേവരെ ആയിട്ടില്ല.
സംഭവത്തിൽ പ്രതികളെ സംബന്ധിച്ച് രാമപുരം പൊലീസിനും സൂചനയില്ല. സംഭവം നടന്നതിന്റെ മൂന്നാം നാൾ പി.ടി.എയുടെ പൊതുയോഗം ചേർന്ന് സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി പിരിഞ്ഞു. കേസന്വേഷണം സംബന്ധിച്ച് ഒന്ന് തിരക്കാൻ 11 ദിവസം കഴിഞ്ഞിട്ടും പി.ടി.എയ്ക്കും കഴിഞ്ഞിട്ടില്ല.
രാമപുരം പഞ്ചായത്തിനു കീഴിലാണ് കിഴിതിരി സ്കൂൾ. നാലാം ദിവസം സ്ഥലത്തെത്തിയ പഞ്ചായത്ത് അധികാരികൾ തകർന്ന ജനൽ ചില്ലുകൾ മാറ്റി പുതിയവ ഉടൻ സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. പക്ഷേ ഇന്നേവരെ ഒന്നും സംഭവിച്ചിട്ടില്ല. ഇന്നലത്തെ കനത്ത മഴയിൽ തകർന്ന ജനാലച്ചില്ലുകൾക്കിടയിലൂടെ വീശിയെത്തിയ വെള്ളം ക്ലാസ് മുറിയാകെ നനച്ചു.
സംഭവശേഷം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപജില്ലാധികാരികൾ സ്കൂളിലൊന്നു വന്നു പോയതല്ലാതെ തുടർനടപടികളൊന്നും സ്വീകരിച്ചില്ല. ഇതേവരെ മേലധികാരികളെ വിവരം അറിയിക്കാൻ പോലും ഉപജില്ലാ വിദ്യാഭ്യാസ അധികൃതർ തയാറായിട്ടില്ല.
പൊലീസിന് പേടി!
സ്കൂളിന്റെ ജനൽ ചില്ലുകൾ അടിച്ച് തകർത്തതിൽ പൊലീസ് അന്വേഷണത്തിൽ വീഴ്ചയെന്നും ആരോപണമുണ്ട്. നവംബർ 20ന് രാത്രി നടന്ന സംഭവത്തിൽ ഇതേവരെ പൊലീസ് ചോദ്യം ചെയ്തത് മൂന്നുപേരെ മാത്രം. അവർക്ക് ഈ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് മനസിലായെന്നും പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |