പയ്യന്നൂർ: വ്യാജമായി നിർമ്മിച്ച് വിൽപ്പനക്കായി കടയിലും ഗോഡൗണിലും സൂക്ഷിച്ച ഒരു ലക്ഷം രൂപയുടെ കൊതുകുതിരികൾ പൊലീസ് നടത്തിയ റെയ്ഡിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ടൗൺ സെൻട്രൽ വടക്കെ ബസാറിലെ കെ.എ സ്റ്റോർ കടയുടമക്കെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ പയ്യന്നൂർ ഇൻസ്പെക്ടർ മഹേഷ് കെ.നായർ, എസ്.ഐമാരായ കെ.പി. അനിൽ ബാബു, മുരളി, എ.എസ്.ഐ ചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം റെയ്ഡിനെത്തിയത്.
ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ആഷികാസ് സ്ലീപ്പ് വെൽ കമ്പനിയുടെ ഉൽപ്പന്നമായ കൊതുകുതിരി വ്യാജമായി നിർമ്മിച്ച് കമ്പനിയുടേത് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ കവറിന് മുകളിൽ കമ്പനിയുടെ പേരും ട്രേഡ്മാർക്കും വച്ചാണ് വിൽപ്പന. ഇതു സംബന്ധിച്ച് കമ്പനി നിയോഗിച്ച ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥനായ എം. നാഗേശ്വർ റാവു ജില്ലാ പൊലീസ് മേധാവിക്ക് നൽകി പരാതിയെ തുടർന്നാണ് പയ്യന്നൂരിലെ കടയിൽ പൊലീസ് റെയ്ഡ് നടത്തി വ്യാജ ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.
കടക്കകത്തും തൊട്ടടുത്ത ഗോഡൗണിലും പ്ലാസ്റ്റിക് ചാക്കിൽ കെട്ടി സൂക്ഷിച്ചുവച്ച നിലയിലാണ് കൊതുകുതിരികൾ ഉണ്ടായിരുന്നത്. മൊത്തം അഞ്ഞൂറിനടുത്ത് പായ്ക്കറ്റ് കൊതുകുതിരികളാണുണ്ടായത്. ഒരു കവറിനകത്ത് ഒരു ഡസൻ വീതമുള്ള പത്ത് പാക്കറ്റുകളായാണ് കൊതുകുതിരികളുള്ളത്. ഇതിന് ഒരുകവറിന് കമ്പനി ഒറിജിനൽ കൊതുകുതിരിക്ക് 240 രൂപയാണ് എം.ആർ.പി. വില. എന്നാൽ വ്യാജന്റെ വില
180 രൂപയാണ്.
വില (10 പായ്ക്കറ്റിന്)
ഒറിജിനൽ ₹240
വ്യാജൻ ₹180
വില്പന കുറഞ്ഞപ്പോൾ അന്വേഷിച്ചു
ബംഗളൂരുവിൽ പ്രവർത്തിക്കുന്ന ആഷി കാസ് സ്ലീപ്പ് വെൽ കമ്പനിയുടെ കൊതുകുതിരിക്ക് മാർക്കറ്റിൽ വൻ ഡിമാന്റാണത്രേ ഉള്ളത്. അടുത്ത കാലത്തായി ഈ കൊതുകുതിരിയുടെ വിൽപ്പനയിൽ ഗണ്യമായ കുറവ് വന്നതിനെ തുടർന്ന് കമ്പനി ഇൻവസ്റ്റിഗേഷൻ ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തിയപ്പോഴാണ് കമ്പനിയുടെ ഉൽപ്പന്നം വ്യാജമായി നിർമ്മിച്ച് വിൽപ്പന നടത്തുന്നതായി കണ്ടെത്തിയത്. ഇതേ തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ അന്വേഷണത്തിലാണ് പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ഈ കടയിലും കമ്പനിയുടെ വ്യാജ ഉൽപ്പന്നമുണ്ടെന്ന് വിവരം ലഭിക്കുകയും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയും ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |