ഹരിപ്പാട്: മാല മോഷണ കേസിൽ ഒരാളെ തൃക്കുന്നപുഴ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ബാലരാമപുരം ഐട്ടിയൂർ വരവിളകത്തുവീട്ടിൽ ഹക്കിം ആണ് പിടിയിലായത്. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ കാർത്തികപ്പള്ളി ഡാണാപ്പടി റോഡിൽ കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2.30 ഓടെ ആയിരുന്നു മോഷണം. കായംകുളത്തു പോയിട്ട് സ്കൂട്ടറിൽ മടങ്ങി വരികയായിരുന്ന സ്ത്രീയുടെ അഞ്ചര പവൻ തൂക്കമുള്ള സ്വർണമാല ബൈക്കിലെത്തിയ രണ്ട് പേർ ചേർന്ന് പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. എൽ. ഐ. സി ഓഫീസിൽ പോയി വരികയായിരുന്ന യുവതിയെ ഹൈവേ മുതൽ പിന്തുടർന്ന് കാർത്തികപ്പള്ളിയ്ക്ക് വടക്കു ഭാഗത്തു വച്ച് മാലപൊട്ടിക്കുകയായിരുന്നു. തുടർന്ന് ഹൈവേയിൽ എത്തിയ പ്രതികൾ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കറങ്ങി നടന്ന ശേഷം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു. തെറ്റായ നമ്പർ പ്ലേറ്റ് ഫിറ്റ് ചെയ്തിരുന്ന ബൈക്കിലായിരിന്നു സഞ്ചാരം. കായംകുളം ഡി. വൈ.എസ്. പി അലക്സ് ബേബിയുടെ നിർദ്ദേശാനുസരണം തൃക്കുന്നപ്പുഴ സി. ഐ മഞ്ജുദാസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുന്നൂറോളം സി.സി.ടി വി ദൃശ്യങ്ങളാണ് കഴിഞ്ഞ ഒരാഴ്ചക്കാലം പരിശോധിച്ചത്. സമാന രീതിയിലുള്ള അറുന്നൂറോളം ബൈക്കുകളുടെ രജിസ്ട്രേഷൻ വിവരങ്ങളും നിരവധി മൊബൈൽ രേഖകളും പരിശോധിച്ചാണ് പ്രതിയെ കുടുക്കിയത്. മറ്റൊരു പ്രതി ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. പ്രതികൾ മുൻപും സമാന കേസുകളിൽ പ്രതികൾ ആയിട്ടുള്ളവരാണ്. പൊലീസുദ്യോഗസ്ഥരായ ഗിരീഷ് എസ്. ആർ മണിക്കുട്ടൻ, ഇയാസ് ഇബ്രാഹിം, നിഷാദ്, ഷാജഹാൻ, ദീപക്, വിഷ്ണു വി നായർ, അനീഷ്, അരുൺ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |