ചെങ്ങന്നൂർ: ഓൺലൈൻ വെബ്സൈറ്റിൽ വരുന്ന പരസ്യം കണ്ട് സ്വകാര്യ വാഹനങ്ങൾ വാടകയ്ക്കെടുത്ത് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടത്തുന്ന മൂന്നംഗ സംഘം അറസ്റ്റിൽ. പാലക്കാട് ആലത്തൂർ കാട്ടുശേരി പൊട്ടിമട വീട്ടിൽ അനൂപ് കുമാർ (32), ആലപ്പുഴ മണ്ണഞ്ചേരി ആര്യാട് വാടകയ്ക്ക് താമസിക്കുന്ന അമ്പലപ്പുഴ കോമളപുരം അവിലുക്കുന്ന് വെളിയിൽ വീട്ടിൽ അജിത്ത് (28), കോയമ്പത്തൂർ ജില്ലയിൽ തെലുങ്കുപാളയം പി.എൻ പുത്തൂർ ആർ.എസ്. പുരം ജഗദീഷ് നഗറിൽ നടരാജ് (32) എന്നിവരാണ് ചെങ്ങന്നൂർ പൊലീസ് പിടികൂടിയത്.
ആലപ്പുഴ, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് പ്രത്യേക സംഘം പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. പുലിയൂർ കുളിക്കാംപാലം ചെറുകര തെക്കേതിൽ രതീഷിന്റെ മാരുതി ബെലീനോ, ചെങ്ങന്നൂർ കാഞ്ഞിരത്തുംമൂട് ശിവദാസ് ഭവനിൽ രതീഷിന്റെ മാരുതി സ്വിഫ്റ്റ് എന്നീ വാഹനങ്ങൾ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. വാഹനങ്ങൾ വാടകയ്ക്കായി സൈറ്റിൽ നൽകുന്ന പരസ്യം കണ്ടാണ് ഇവർ ഉടമകളെ സമീപിക്കുന്നത്.
ജനുവരി 22നാണ് പുലിയൂർ സ്വദേശി രതീഷിന്റെ വാഹനം ആലപ്പുഴ സ്വദേശിയായ അരുൺ, പ്രതികളായ അനൂപ്, അജിത്ത് എന്നിവർ ചേർന്ന് 5,000 രൂപ അഡ്വാൻസ് നൽകിയ ശേഷം വീട്ടിൽ നിന്നും കൊണ്ടു പോയത്. ആയിരം രൂപയായിരുന്നു ദിവസ വാടക. എന്നാൽ വാടക നൽകാത്തതിനെ തുടർന്ന് വാഹനം ചോദിച്ചപ്പോൾ കിട്ടതായി. ഇതേ തുടർന്നാണ് പരാതി നൽകിയത്. ഇതിൽ അരുണിനെപ്പറ്റിയുള്ള വിവരങ്ങൾ ഇനിയും കിട്ടാനുണ്ട്. ആധാർ കാർഡ് പകർപ്പുകളും വ്യാജമായിരുന്നു. ജനുവരി 18 നാണ് ചെങ്ങന്നൂർ കാഞ്ഞിരത്തുംമൂട് സ്വദേശി രതീഷിന്റെ കാർ വാടകയ്ക്ക് എടുത്തത്. ചങ്ങനാശേരി പെരുന്നയിലെ ബാങ്കിന്റെ മുൻപിലാണ് കാർ കൈമാറിയത്. ബാങ്കിൽ നിന്നും ഇറങ്ങി വന്ന ഗായത്രി എന്ന പേരുള്ള യുവതിയെ അസിസ്റ്റന്റ് മാനേജരാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി. ഇവർ തന്റെ ബന്ധുവാണെന്നും അജിത്ത് പറഞ്ഞു.
ആധാർ രേഖകൾ കൂടാതെ കാറിന്റെ വിലയായ എട്ടു ലക്ഷം രൂപയുടെ ബാങ്ക് ചെക്കും രതീഷിന് നൽകി. എന്നാൽ ആധാർ കാർഡ് വ്യാജമായിരുന്നു. പിന്നീട് ചെക്കിലെ വിലാസമാണ് പ്രതികളെ കുടുക്കാൻ സഹായിച്ചത്. ജനുവരി 15ന് രതീഷിന്റെ മാരുതി ഐ10 കാർ അജിത്ത് വാടകയ്ക്ക് എടുത്തിരുന്നു. ഒന്നര മാസം കഴിഞ്ഞപ്പോൾ ആലപ്പുഴ തലവടിയിലെ ക്ഷേത്രത്തിന് സമീപത്ത് കാർ ഉപേക്ഷിച്ചു. ചെങ്ങന്നൂർ ഡിവൈ.എസ്.പി.ഡോ.ആർ.ജോസിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ.ജോസ് മാത്യു,എസ്.ഐ.അഭിലാഷ് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. സി.പി.ഒമാരായ ഉണ്ണികൃഷ്ണ പിള്ള, അരുൺ ഭാസ്കർ, ഷെഫീക് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |