കൊച്ചി: കടന്നുപോയ 17 ദിനങ്ങൾ. എറണാകുളത്ത് അരുംകൊല ചെയ്യപ്പെട്ടത് പെറ്റമ്മയുൾപ്പെടെ നാലുപേർ. അക്രമങ്ങളിൽ ഗുരുതരമായിപരിക്കേറ്റവർ പൊലീസുകാരനുൾപ്പെടെ ആറ് പേർ. ഏറ്റവും ഒടുവിലത്തേതാണ് കാക്കനാട്ട് യുവാവിനെ കൊന്ന് ഫ്ലാറ്റിലെ പൈപ്പ് ഡക്ടിൽ തള്ളിയ സംഭവം. മാരക മയക്കുമരുന്ന് കേസുകളിൽ ഭയാനകമായ വർദ്ധന. കേരളത്തിന്റെ വ്യവസായ തലസ്ഥാനം ഒരിടവേളയ്ക്ക് ശേഷം ഭീതിയുടെയും ആശങ്കയുടെയും നിഴലിലാണ്.
പെറ്റമ്മയെ കുത്തിവീഴ്ത്തി
പണം നൽകാത്തതിന് ആഗസ്റ്റ് ഒന്നിന് അങ്കമാലിയിലാണ് മകൻ പെറ്റമ്മയെ കുത്തി വീഴ്ത്തിയത്. നായത്തോട് സ്വദേശി മേരിയെയാണ് ചുമട്ടുത്തൊഴിലാളിയായ മകൻ കിരൺ (27) കൊലപ്പെടുത്തിയത്.
കരുണയില്ലാത്ത സുഹൃത്ത്
എറണാകുളം നോർത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിച്ചിരിക്കെയുണ്ടായ വാക്കുതർക്കമാണ് നീണ്ടകര സ്വദേശി എഡിസന്റെ ജീവനെടുത്തത്. കഴുത്തിൽ മദ്യക്കുപ്പി കുത്തിയിറക്കിയ സംഭവത്തിൽ പ്രതി മുളവുകാട് ചുങ്കത്ത് വീട്ടിൽ സുരേഷിനെ (38) കണ്ടെത്താനായിട്ടില്ല.
പാട്ടിന് പിന്നാലെ കുത്ത്
ലൈംഗിക ഇടപാടിന് ട്രാൻസ്ജെൻഡറെ സമീപിച്ചവർ തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെയാണ് മുട്ടിനകം സ്വദേശി ശ്യാം കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കിരണും അമലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നെട്ടൂർ സ്വദേശികളായ മൂന്ന് പ്രതികൾ പിടിയിലായി.
ബാറിലെ ആക്രമണം
കഞ്ചാവ് കേസുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇക്കഴിഞ്ഞ വ്യാഴ്ചയാണ് ചാലക്കപ്പാറ സ്വദേശി റിനാസിനെ കാഞ്ഞിരമറ്റത്ത് ബാറിൽ വെട്ടിവീഴ്ത്തിയത്. മൂന്ന് പ്രതികളെ പിടികൂടിയിട്ടുണ്ട്.
കാക്കിക്കും രക്ഷയില്ല
മദ്യപിച്ച് വാഹനമോടിച്ചത് പിടിച്ചതിന്റെ വൈരാഗ്യത്തിന് തൃപ്പൂണിത്തുറയിൽ രണ്ട് യുവാക്കൾ പൊലീസുകാരനെ രാത്രി തടഞ്ഞുനിറുത്തി മർദ്ദിച്ച് അവശരാക്കിയത് കഴിഞ്ഞ ദിവസമാണ്. ഹിൽപാലസ് സ്റ്റേഷനിലെ സി.പി.ഒയ്ക്കാണ് മർദ്ദമേറ്റത്. പ്രതികൾ പിടിയിലായി.
വീണ്ടും ഹണി ട്രാപ്പ്
വൈക്കം സ്വദേശിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ച് യുവതിയും കൂട്ടാളികളും സ്വർണവും പണവും അപഹരിച്ചത് ഈ മാസം എട്ടിനാണ്. പ്രതികൾ ഒളിവിലാണ്.
...............................
എക്സൈസുമായി സഹകരിച്ച് ജില്ലയാകെ സ്പെഷ്യൽ ഡ്രൈവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്.
സി.എച്ച്. നാഗരാജു, കമ്മിഷണർ
സിറ്റി പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |