■കുഞ്ഞിനും കുടുംബത്തിനും പിന്തുണ നൽകുമെന്ന് മന്ത്രി വീണ
■പൊലീസ് നടപടി അപമാനമെന്ന് വി.ഡി.സതീശൻ
തിരുവനന്തപുരം : കാറിൽ ചാരി നിന്ന ആറു വയസുകാരനെ യുവാവ് ചവിട്ടിത്തെറിപ്പിച്ച
ദൃശൃങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ,സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് വ്യാപകമായ പ്രതിഷേധമുയർന്നു. കർശന നടപടി ഉറപ്പാക്കുമെന്ന് സർക്കാരും പൊലീസും ആവർത്തിക്കുമ്പോഴും, സംഭവം നടന്നതിന് പിന്നാലെ പ്രതിയെ പിടി കൂടിയ ശേഷം
വിട്ടയച്ച പൊലീസ് നടപടിയും ചോദ്യം ചെയ്യപ്പെടുന്നു.
സംഭവത്തിൽ നടപടി സ്വീകരിക്കാൻ വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉൾപ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നൽകുമെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, സംഭവം നടന്ന് പത്ത് മണിക്കൂറിന് ശേഷമാണ് തലശേരി പൊലീസ് അനങ്ങിയതെന്നും, ഈ പൊലീസ് കേരളത്തിന് അപമാനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. മുഖ്യമന്ത്രിക്ക് ഇതും ഒറ്റപ്പെട്ട സംഭവമാകും. കേരളത്തിൽ പൊലീസ് സംരക്ഷണം ആർക്കാണ്? ഇരയ്‌ക്കോ അതോ വേട്ടക്കാർക്കോ?- അദ്ദേഹം ചോദിച്ചു.
'മനുഷ്യത്വം കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടലുണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്.' -ഇതായിരുന്നു മന്ത്രി വി.ശിവൻകുട്ടിയുടെ പ്രതികരണം.സംഭവത്തിൽ പൊലീസിന് വീഴ്ചയുണ്ടായോയെന്ന് പരിശോധിക്കുമെന്ന് ഡി.ജി.പി അനിൽകാന്തും,
തലശ്ശേരി എ.എസ്.പി അന്വേഷണം തുടങ്ങിയെന്ന് എ.ഡി.ജി.പി. എം.ആർ അജിത് കുമാറും
വ്യക്തമാക്കി.
സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ ജില്ലാ ശിശു സംരക്ഷണ ഓഫീസറോടും ,ജില്ലാ പൊലീസ് മേധാവിയോടും റിപ്പോർട്ട് ആവശ്യപ്പെട്ടു. രാവിലെ ഏഴിന് സംഭവം അറിഞ്ഞതിന് പിന്നാലെ, അടിയന്തരമായി കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയെന്ന് ബാലാവകാശ കമ്മിഷണർ കെ.വി.മനോജ് കുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |