SignIn
Kerala Kaumudi Online
Sunday, 03 August 2025 1.55 PM IST

കോതമംഗലത്തെ യുവാവിനെ കൊന്നത് പെൺസുഹൃത്ത്, നൽകിയത് പാരക്വിറ്റ് എന്ന കീടനാശിനി, ഗ്രീഷ്മക്കേസിന്റെ തനിയാവർത്തനം

Increase Font Size Decrease Font Size Print Page

ansil

കൊച്ചി: കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലിൽ അലിയാരുടെ മകൻ അൻസിൽ (38) വിഷം ഉള്ളിൽച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. പെൺസുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അൻസിലിന് നൽകിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ ഇത് എന്തിൽ കലക്കിയാണ് നൽകിയതെന്ന് വ്യക്തമല്ല. അദീനയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.ചേലാടുള്ള കടയിൽ നിന്നാണ് കളനാശിനി വാങ്ങിയതെന്നും വ്യക്തമായിട്ടുണ്ട്.

തിരുവനന്തപുരത്ത് കാമുകൻ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കക്ഷായത്തിൽ കലക്കിക്കൊടുത്തതും പാരക്വിറ്റ് എന്ന കീടനാശിനിയാണ്. കേസിൽ ശിക്ഷിക്കപ്പെട്ട ഗ്രീഷ്മ ഇപ്പോൾ ജയിലിലാണ്.

അൻസിലിനെ ഒഴിവാക്കാനാണ് അദീന കീടനാശിനി നൽകിയതെന്നാണ് പൊലീസ് പറയുന്നത്. നേരത്തേ അൻസിൽ ഉൾപ്പെടെ ചില യുവാക്കളുമായി ബന്ധമുള്ള അദീനയ്ക്ക് ഇപ്പോൾ മറ്റൊരു യുവാവുമായി അടുപ്പമുണ്ട്. ഇപ്പോൾ ജയിലിൽ കഴിയുന്ന അയാൾ ഉടൻ പുറത്തിറങ്ങും. അതിനുമുമ്പ് അൻസിലിനെ ഒഴിവാക്കാനാണ് വിഷം നൽകി കാെലപ്പെടുത്തിയത്.

ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിൽ ഒറ്റയ്ക്കാണ് അദീന താമസിക്കുന്നത്. ഇവിടേയ്ക്ക് അൻസിൽ പതിവായി എത്താറുണ്ടായിരുന്നു. ഇക്കഴിഞ്ഞ മുപ്പതിന് വീട്ടിലേക്ക് വിളിച്ചുവരുത്തിയശേഷം വിഷം നൽകുകയായിരുന്നു. അൻസിൽ ഒരിക്കൽ വീട്ടിലെത്തി അദീനയ്ക്കുനേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അദീനയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കീടനാശിനി ലഭിച്ചിട്ടുണ്ട്.

അവശനിലയിൽ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടോടെയായിരുന്നു അൻസിൽ മരിച്ചത്. പെൺസുഹൃത്തായ അദീന വിഷം കലക്കിത്തന്നതായി ചികിത്സയിലിരിക്കെ അൻസിൽ മൊഴി നൽകിയിരുന്നുവെന്നാണ് അറിയുന്നത്. അദീന വിഷം വാങ്ങിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യംചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

അൻസിൽ വിഷം കഴിച്ച് തന്റെ വീട്ടിൽ കിടപ്പുണ്ടെന്ന് അദീന തന്നെയാണ് അൻസിലിന്റെ വീട്ടിൽ വിളിച്ചുപറഞ്ഞത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് അൻസിലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. യാത്രാമദ്ധ്യേ ഒരു ബന്ധുവും ആംബുലൻസിൽ കയറി. തന്നെ ചതിച്ചെന്നും വിഷം നൽകിയെന്നും അൻസിൽ ഈ ബന്ധുവിനോടാണ് പറഞ്ഞത്. ഇതാണ് കേസിൽ നിർണായകമായത്. നിന്റെ മകനെ വിഷംകൊടുത്ത് കൊല്ലുമെന്ന് അദീന അൻസിലിന്റെ ഉമ്മയോട് പറഞ്ഞതായും അയാൾ പറയുന്നു.

TAGS: CASE DIARY, DEATH, KOTHAMANGALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.