അമേരിക്കയിൽ ഭാര്യയെയും മകനെയും വെടിവച്ച് കൊന്നു, പിന്നാലെ ഇന്ത്യൻ ടെക്കി ജീവനൊടുക്കി

Wednesday 30 April 2025 1:11 PM IST

വാഷിംഗ്‌ടൺ: ഭാര്യയെയും മകനെയും വെടിവച്ച് കൊന്ന് ഇന്ത്യക്കാരനായ ടെക് സംരംഭകൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ആഴ്ച അമേരിക്കയിൽ നടന്ന ദാരുണ സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. വാഷിംഗ്ടണിലെ ന്യൂകാസ്​റ്റിലിലായിരുന്നു സംഭവം. കർണാടകയിലെ മാണ്ഡ്യ സ്വദേശികളായ ഹർഷവർദ്ധന എസ് കിക്കേരി (57), ഭാര്യ ശ്വേത പന്യം (44), 14 വയസുളള മകൻ എന്നിവരാണ് മരിച്ചത്. ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്. സംഭവസമയത്ത് ആ കുട്ടി വീട്ടിൽ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. കുട്ടികളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

അയൽവാസികളുമായി ഹർഷവർദ്ധനയുടെ കുടുംബത്തിന് സൗഹൃദമുണ്ടായിരുന്നെങ്കിലും കൂടുതൽ അടുപ്പത്തിൽ ആയിരുന്നില്ലെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മൈസൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന റോബോട്ടിക്ക് കമ്പനിയായ ഹോളോവേൾഡിന്റെ സ്ഥാപകനും സിഇഒയുമായിരുന്നു ഹർഷവർദ്ധന. ശ്വേത സഹസ്ഥാപകയായിരുന്നു. 2017ൽ കുടുംബം ഇന്ത്യയിൽ എത്തി ഹോളോവേൾഡ് സ്ഥാപിക്കുകയായിരുന്നു. എന്നാൽ കൊവിഡ് മഹാമാരി കാരണം 2022ൽ തിരികെ അമേരിക്കയിലേക്ക് പോയിരുന്നു. ഹർഷവർദ്ധന മൈക്രോസോഫ്​റ്റിലും ജോലി ചെയ്തിട്ടുണ്ട്.