മന്ത്രിമാരുടെ വീതം വയ്പും ശ്രമകരമാവും

Thursday 07 May 2026 2:04 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ എന്നപോലെ മന്ത്രിമാരുടെ വീതം വയ്പും യു.ഡി.എഫിന് വെല്ലുവിളിയാകും. മന്ത്രിസ്ഥാന മോഹവുമായി നേതാക്കളുടെ നിര തന്നെയുണ്ട്. കന്നിക്കാരും ഇക്കൂട്ടത്തിലുണ്ടെന്നതാണ് കൗതുകം.

നിയമസഭയിലെ ആകെ അംഗങ്ങളുടെ 15 ശതമാനം മന്ത്രിമാർ എന്നതാണ് കീഴ്വഴക്കം. 21 അംഗ മന്ത്രിസഭ. സമുദായ പ്രാതിനിദ്ധ്യവും ഉറപ്പാക്കേണ്ടതുണ്ട്. 63 അംഗങ്ങളുള്ള കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 12 മന്ത്രിമാരുണ്ടാവാനാണ് സാദ്ധ്യത. വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെ.മുരളീധരൻ, സണ്ണിജോസഫ് എന്നീ മുതിർന്ന നേതാക്കളെ പരിഗണിച്ചേ പറ്റൂ. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി സഭയിൽ അംഗമല്ലാത്ത കെ.സി. വേണുഗോപാലുമുണ്ട്.

എൻ.ശക്തൻ, പി.സി.വിഷ്ണുനാഥ്, എ.പി.അനിൽകുമാർ, എം.വിൻസെന്റ്, ബിന്ദുകൃഷ്ണ, എം.ലിജു, ഷാനിമോൾ ഉസ്മാൻ, ടി.സിദ്ദിഖ്, മാത്യു കുഴൽനാടൻ, ചാണ്ടി ഉമ്മൻ, ഐ.സി. ബാലകൃഷ്ണൻ തുടങ്ങിയവർ കോൺഗ്രസ് പരിഗണനാ ലിസ്റ്റിലുള്ളവരാണ്.

 നാലിൽ വഴങ്ങുമോ ലീഗ്

രണ്ടാമത്തെ വലിയ കക്ഷി 22 അംഗങ്ങളുള്ള ലീഗാണ്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാരുണ്ടായിരുന്നു. അവർക്ക് നാല് മന്ത്രിമാരെ നൽകി തൃപ്തിപ്പെടുത്താൻ സാധിക്കുമോ എന്നതാണ് പ്രശ്നം. പി.കെ.കുഞ്ഞാലിക്കുട്ടി, പി.കെ.ബഷീർ, എൻ.ഷംസുദ്ദീൻ, കെ.എം.ഷാജി, പാറയ്ക്കൽ അബ്ദുള്ള തുടങ്ങി ലീഗിലും മന്ത്രിസഭയിൽ പരിഗണിക്കാൻ നേതാക്കളുടെ നിരയുണ്ട്. സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് പദവികളാണ് മുട്ടുശാന്തിക്കുള്ളത്. എട്ടു സീറ്റുകളിൽ ഏഴിലും വിജയിച്ച കേരള കോൺഗ്രസ് രണ്ടു മന്ത്രിമാർ എന്ന ഡിമാൻഡ് വച്ചുകഴിഞ്ഞു. മൂന്ന് സീറ്റു കിട്ടിയെങ്കിലും ഒരു മന്ത്രിസ്ഥാനമെന്ന ആവശ്യമേ ആർ.എസ്.പിക്കുള്ളൂ. ഒറ്റ എം.എൽ.എ വീതമുള്ള കേരള കോൺഗ്രസ് (ജേക്കബ്), സി.എം.പി, ആർ.എം.പി, കെ.ഡി.പി എന്നിവരാണ് ശേഷിക്കുന്നത്.