മുന്നണി രാഷ്ട്രീയത്തിലെ അനുകരണീയ മാതൃക: തവനൂരിൽ ലീഗിന് 'ജോയ്"

Thursday 07 May 2026 2:41 AM IST

മലപ്പുറം: 'ഇത്തവണ 27ൽ അല്ല 28 സീറ്റിലാണ് മുസ്ളിം ലീഗ് മത്സരിക്കുന്നത്"- തവനൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയും ഡി.സി.സി പ്രസിഡന്റുമായ വി.എസ്. ജോയിയെ ചേർത്തുനിറുത്തി ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തുടർന്ന് തവനൂരിലെ പ്രചാരണം ലീഗ് മുന്നിൽ നിന്ന് നയിച്ചു. മികച്ച ഭൂരിപക്ഷത്തിലുള്ള ജോയിയുടെ ജയം മുന്നണി രാഷ്ട്രീയത്തിലെ അനുകരണീയ മാതൃകയുമായി. രാഷ്ട്രീയ,​ സാമുദായിക സമവാക്യങ്ങളെ അപ്രസക്തമാക്കിയ വിജയം.

തവനൂർ മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് ലീഗാണ്. ക്രിസ്ത്യൻ സമുദായത്തിന് ഒരുശതമാനം പോലും വോട്ടില്ലാത്ത മണ്ഡലം.​​ മുസ്‌ലിം-ഹിന്ദു വോട്ടുകൾ നിർണ്ണായകം. ഇവിടെയാണ് പെന്തകോസ്ത് വിശ്വാസിയായ വി.എസ്. ജോയ് ഇടതിന്റെ മലപ്പുറത്തെ മുഖവും സിറ്റിംഗ് എം.എൽ.എയുമായ കെ.ടി.ജലീലിനെ 14,647 വോട്ടിന് അടിയറവ് പറയിപ്പിച്ചത്. 2011ൽ മണ്ഡ‌ലം രൂപീകരിച്ചതു മുതൽ ജലീലിനായിരുന്നു വിജയം. കന്നിയങ്കത്തിൽ 6,​854 വോട്ടിന് വിജയിച്ചു. 2016ൽ 17,​064 വോട്ടിന്റെ ഭൂരിപക്ഷത്തോടെ മന്ത്രിയുമായി. 2021ൽ 2,​564 വോട്ടിന് നിലനിറുത്തി.

 തിരുവമ്പാടി പോയി, തവനൂർ വന്നു

50 ശതമാനത്തിലധികം മുസ്‌ലിം വോട്ടർമാരുള്ള തവനൂരിനെ ലീഗ് നേരത്തെ തന്നെ നോട്ടമിട്ടെങ്കിലും യു.ഡി.എഫിലെ ധാരണപ്രകാരം കോൺഗ്രസാണ് മത്സരിക്കുന്നത്. വി.എസ്. ജോയിക്ക് മത്സരിക്കാൻ ക്രിസ്ത്യൻ വിഭാഗത്തിന് സ്വാധീനമുള്ള കോഴിക്കോട്ടെ തിരുവമ്പാടി വിട്ടുനൽകാൻ ലീഗ് സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. പകരം തവനൂരോ പട്ടാമ്പിയോ നൽകണമെന്നായിരുന്നു ആവശ്യം. കത്തോലിക്ക സഭ നി‌ർണായകമായ തിരുവമ്പാടിയിൽ പെന്തകോസ്തുകാരനായ വി.എസ്. ജോയിയെ അംഗീകരിക്കുമോയെന്ന സംശയം കോൺഗ്രസിനുണ്ടായിരുന്നു. തുടർന്നാണ് തവനൂരിൽ നറുക്കുവീണത്. ലോക്‌സഭയിൽ ലീഗിനേയും നിയമസഭയിൽ ജലീലിനേയും പിന്തുണയ്ക്കുന്ന മണ്ഡലം ലീഗ് കട്ടയ്ക്ക് നിന്നതോടെ കൈപ്പത്തിക്കൊപ്പമെത്തി.

മലപ്പുറത്ത് കാലങ്ങളായുള്ള ലീഗ്-കോൺഗ്രസ് പോര് അവസാനിപ്പിച്ചതോടെയാണ് വി.എസ്. ജോയ് ലീഗിന്റെ ഖൽബിൽ ഇടംപിടിച്ചത്. തദ്ദേശത്തിലെ തിളക്കമാർന്ന വിജയവും മുന്നണിയിൽ തർക്കങ്ങളില്ലാതെ ഭരണസമിതികൾ രൂപീകരിക്കുകയും ചെയ്തതോടെ ജോയ് ലീഗിന് പ്രിയപ്പെട്ടവനായി. ഇതിനുള്ള അംഗീകാരം കൂടിയാണ് തവനൂരിലെ വിജയം.