കൊച്ചി: ഭാര്യയും മകളും കൊച്ചുമക്കളുമായി കാശ്മീരിലേക്ക് വിനോദയാത്ര പോയി ഭീകരരുടെ തോക്കിനിരയായ എൻ. രാമചന്ദ്രന്റെ ചേതനയറ്റ ശരീരം ഇന്നലെ രാത്രി നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ചു. ഡൽഹിയിൽ നിന്ന് രാത്രി എട്ടിന് എത്തിച്ച ഭൗതികദേഹത്തിൽ കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കൃഷിമന്ത്രി പി. പ്രസാദ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ നൂറുകണക്കിന് പേർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
മൃതദേഹം രാത്രി തന്നെ പാലാരിവട്ടം റിനയ് മെഡിസിറ്റി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വിദേശത്തുള്ള മരുമകനും സഹോദരനും എത്തിയ ശേഷം 25നാണ് സംസ്കാരം. 25ന് രാവിലെ 7 മുതൽ 9വരെ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് ശേഷം ഇടപ്പള്ളി മങ്ങാട്ട് റോഡിലെ നീരാഞ്ജനത്തിൽ എത്തിക്കും. അന്ത്യകർമ്മങ്ങൾക്ക് ശേഷം 11.30ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ സംസ്കരിക്കും.
തിങ്കളാഴ്ച പുലർച്ചെയാണ് രാമചന്ദ്രനും ഭാര്യ ഷീലയും മകൾ ആരതിയും ഇരട്ടക്കുട്ടികളായ ദ്രുപദും കേദാറും കാശ്മീരിലേക്ക് വിനോദയാത്ര പോയത്. ചൊവ്വാഴ്ച പഹൽഗാമിൽ മകളുമൊത്ത് ട്രെക്കിംഗിന് പോയപ്പോഴാണ് ഭീകരർ രാമചന്ദ്രനെ വെടിവച്ചത്. മകളെയും മക്കളെയും വെറുതേവിട്ടു.
മൂന്നുപതിറ്റാണ്ടു മുമ്പ് ഇടപ്പള്ളിയിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിൽ നിറഞ്ഞു നിന്നയാളാണ് ശ്രാമ്പിക്കൽ വീട്ടിൽ എൻ. രാമചന്ദ്രൻ. നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് രണ്ടു വർഷം മുമ്പാണ് മടങ്ങിയെത്തിയത്.
ഇന്നലെ വിമാനത്താവളത്തിൽ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, എം.പി.മാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ, ജെബി മേത്തർ. എം.എൽ.എമാരായ ടി.ജെ.വിനോദ്, അൻവർ സാദത്ത്, റോജി ജോൺ, ആന്റണി ജോൺ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ബി.ജെ.പി. ദേശീയ സെക്രട്ടറി അരവിന്ദ് മേനോൻ, കെ.വി.എസ്. ഹരിദാസ് തുടങ്ങിയവരും അന്ത്യാഞ്ജലി അർപ്പിക്കാനെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |