കൊച്ചി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുടെ പരാതിയിൽ പ്രതികരിച്ച് റാപ്പർ വേടൻ. പുതിയ പരാതി ആസൂത്രിത നീക്കമാണെന്നും നിയമപരമായി മുന്നോട്ട് പോകുമെന്നും വേടൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യം, മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നും ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും യുവ ഡോക്ടറിന്റെ ആസൂത്രിത നീക്കത്തിന് തെളിവുകളുണ്ടെന്നും വേടൻ പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് തൃക്കാക്കര പൊലീസ് വേടനെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി തന്നെ പലയിടങ്ങളിലൽ വച്ച് പീഡിപ്പിച്ചെന്നും പിന്നീട് ബന്ധത്തില്‍ നിന്നും വേടന്‍ പിന്മാറിയെന്നുമാണ് യുവ ഡോക്ടര്‍ മൊഴി നൽകിയിരിക്കുന്നത്. വേടൻ തന്നെ അഞ്ച് തവണ പീഡിപ്പിച്ചെന്നും ലഹരി ഉപയോഗിച്ച ശേഷവും പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകി. വേടന് പലപ്പോഴായി 31,000 രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഐപിസി 376 (2) (n) വകുപ്പനുസരിച്ചാണ് വേടനെതിരെ കേസെടുത്തിരിക്കുന്നത്. 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് വേടൻ പീഡിപ്പിച്ചെന്നാണ് പരാതിക്കാരി മൊഴി നൽകിയിരിക്കുന്നത്.
തുടർച്ചയായ പീഡനശേഷം വേടൻ വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറുകയായിരുന്നു. വേടന്റെ തീരുമാനം തന്നെ മാനസികമായി തളർത്തിയെന്നും ആളുകൾ എങ്ങനെ പ്രതികരിക്കുമെന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. ഇതിനുമുൻപും വേടനെതിരെ മീ ടൂ ആരോപണങ്ങളും പരാതികളും വന്നിരുന്നു. ഇൻസ്റ്റഗ്രാം വഴിയാണ് വേടനും പരാതിക്കാരിയും സൗഹൃദത്തിലായത്. തുടർന്ന് പരിചയത്തിന്റെ പേരിൽ വേടൻ യുവതിയുടെ കോഴിക്കോടുളള ഫ്ളാറ്റിൽ എത്തുകയായിരുന്നു. അവിടെ വച്ചാണ് വേടൻ യുവതിയെ ആദ്യമായി ബലാത്സംഗം ചെയ്തത്. അതിനുശേഷം കോഴിക്കോടും കൊച്ചിയിലും വച്ച് പലതവണ വേടൻ യുവതിയെ ബലാത്സംഗം ചെയ്തു. 2023ഓടെ വേടൻ ഒഴിവാക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |