ഭാര്യ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയ ദേഷ്യം, പിന്നാലെ വാൻ അമിതവേഗതയിൽ ഓടിച്ചു; വർക്കലയിലെ അപകടത്തിന് കാരണം
തിരുവനന്തപുരം: വർക്കലയിൽ ഉത്സവം കണ്ടുമടങ്ങിയ ജനക്കൂട്ടത്തിലേക്ക് വാഹനം ഇടിച്ചുകയറി അമ്മയും മകളും മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പുലയൻ വിളാകം വീട്ടിൽ രോഹിണി (55), മകൾ അഖില (21) എന്നിവരാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവർക്കായി തിരച്ചിൽ പുരോഗമിക്കുകയാണ്. വർക്കലയിൽ നിന്ന് കവലയൂർ ഭാഗത്തേക്ക് പോയ റിക്കവറി വാനാണ് അമിതവേഗത്തിൽ ആൾക്കൂട്ടത്തിനിടയിലേക്ക് ഇടിച്ചുകയറിയത്.
ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് കണ്ടുനിന്നവർ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. വാഹനത്തിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിട്ടുണ്ട്. അപകടത്തിന് തൊട്ടുമുൻപ് സ്കൂട്ടറിൽ വന്ന ഒരു യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ സമീപത്തെ വീടിന്റെ മതിലും ഗേറ്റും ഉൾപ്പെടെ തകർന്നിരുന്നു. അപകടം നടക്കുന്നതിന് മുൻപ് മറ്റൊരു ജംഗ്ഷനിൽ വച്ച് മറ്റൊരാളുമായി ഡ്രൈവർ വഴക്കിട്ടിരുന്നുവെന്നും ഇതിനുപിന്നാലെ ഇയാളുടെ ഭാര്യ വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോയെന്നും ഒരു നാട്ടുകാരൻ പറഞ്ഞു. ഇതിന്റെ ദേഷ്യത്തിലാണ് ഡ്രൈവർ വാഹനം അമിത വേഗത്തിൽ ഓടിച്ചു വന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
ഇന്നലെ രാത്രി പത്ത് മണിയോടുകൂടിയായിരുന്നു അപകടം. രഞ്ജിത്ത്, ഉഷ എന്നിവർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ രോഹിണിയെയും അഖിലയെയും വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടസ്ഥലത്തേക്ക് പൊലീസ് വൈകിയാണ് എത്തിയതെന്ന ആക്ഷേപവും നാട്ടുകാർ ഉയർത്തുന്നുണ്ട്.