പാലക്കാട് നാടകീയ രംഗങ്ങള്‍; കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അനധികൃത പണമിടപാട് ആരോപണത്തില്‍ മിന്നല്‍ പരിശോധന, തടഞ്ഞ് നേതാക്കള്‍

Wednesday 06 November 2024 1:07 AM IST

പാലക്കാട്: ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പാലക്കാട് നാടകീയ രംഗങ്ങള്‍. തിരഞ്ഞെടുപ്പില്‍ അനധികൃത പണമിടപാട് നടക്കുന്നുവെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തി പൊലീസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയിലാണ് പൊലീസ് നടപടി.

അതേസമയം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ അല്ലാതെ പരിശോധന അനുവദിക്കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും. ഇലക്ഷന്‍ സ്‌ക്വാഡിന് പുറമേ സിപിഎം നേതാക്കളും പ്രവര്‍ത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്. തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി നേരിയതോതില്‍ സംഘര്‍ഷവും നടന്നു.

പൊലീസ് മുറിയിലേക്ക് അനുവാദമില്ലാതെ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ ആരോപണം. ബിജെപി പ്രവര്‍ത്തകര്‍ താമസിക്കുന്ന മുറികളിലും ഇലക്ഷന്‍ സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നുണ്ട്.

പ്രത്യേക സംഘം എത്തിയ ശേഷം സിപിഎം , ബിജെപി നേതാക്കളുടെ മുറികളില്‍ പരിശോധന നടത്തിയിരുന്നു. ഈ സമയത്ത് മുറികള്‍ തുറന്ന് കൊടുക്കുകയാണ് നേതാക്കള്‍ ചെയ്തത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കല്‍ മാത്രമാണ് മുറിയില്‍ പരിശോധന നടത്താന്‍ അനുവദിക്കാത്തത്. കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയേ തീരുവെന്ന നിലപാടിലാണ് സിപിഎം, ബിജെപി പ്രവര്‍ത്തകര്‍.