ഇഴഞ്ഞ് എൽ.ഡി ക്ലാർക്ക് നിയമനം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ
തിരുവനന്തപുരം: എൽ.ഡി ക്ലാർക്ക് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ അഞ്ചുമാസം മാത്രം ശേഷിക്കെ, ഇതുവരെ നൽകിയത് 9,717 നിയമന ശുപാർശകൾ മാത്രം. കഴിഞ്ഞ പട്ടികയിൽ നിന്ന് 12,069 പേർക്ക് നിയമനശുപാർശകൾ അയച്ചിരുന്നു. 41.32 ആണ് നിലവിലെ നിയമനശതമാനം. 13,800ഓളം പേരാണ് നിയമനത്തിനായി കാത്തിരിക്കുന്നത്. തിരുവനന്തപുരത്ത് മാത്രമാണ് നിയമനശുപാർശ ആയിരം കടന്നത് (1036 പേർക്ക്). ഏറ്റവും കുറവ് കാസർകോട്, 317 എണ്ണം. ഒരുമാസം മുമ്പ് 12 ജില്ലകളിലായി 200ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതുമാത്രമാണ് നിലവിലുണ്ടായ പുരോഗതി. പുതിയ ഒഴിവ് റിപ്പോർട്ട് ചെയ്താലേ, നിയമന ശുപാർശകൾ നൽകൂ. എൻ.ജെ.ഡി ഒഴിവുകളിലെ നിയമനങ്ങളെയും ഇത് ബാധിക്കുന്നതായി ആക്ഷേപമുണ്ട്. പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശമുണ്ടെങ്കിലും പല വകുപ്പ് മേധാവികളും പാലിക്കുന്നില്ല. ഇത് കാരണം ഉദ്യോഗാർത്ഥികൾ നിരാശയിലാണ്.