മാര്‍ട്ടിനില്‍നിന്ന് പിടിച്ചെടുത്തത് കേരളത്തിലെ പണം, അന്യസംസ്ഥാന ലോട്ടറിയ്ക്ക് സിപിഎം ചുവന്ന പരവതാനി വിരിച്ചെന്ന് കെ സുധാകരൻ

Tuesday 16 May 2023 7:35 PM IST

തിരുവനന്തപുരം: ലോട്ടറി വ്യവസായി സാന്റിയാഗോ മാര്‍ട്ടിന്റെ പക്കല്‍നിന്ന് പിടിച്ചെടുത്ത 457 കോടി രൂപയുടെ കള്ളപ്പണം കേരളത്തിലെ സാധാരണക്കാരുടെതാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഎമ്മിന്റെ സഹായത്തോടെയാണ് മാര്‍ട്ടിന്‍ ഈ പണം ഇവിടെനിന്ന് കടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.

മാര്‍ട്ടിന് കേരളത്തില്‍ വളരാനുള്ള എല്ലാ സാഹചര്യവും ഒരുക്കി പരസ്പര സഹായസംഘമായാണ് ഇരുവരും പ്രവര്‍ത്തിച്ചത്. ദേശാഭിമാനിക്ക് മാര്‍ട്ടിന്‍ രണ്ട് കോടി രൂപ നല്കിയപ്പോള്‍ മാര്‍ട്ടിന്റെ സിക്കിം ലോട്ടറിയുടെ നറുക്കെടുപ്പിന്റെ സജീവ സംപ്രക്ഷണം നടത്തിയിരുന്നത് പാര്‍ട്ടി ചാനലായ കൈരളിയില്‍ മാത്രമായിരുന്നു. അന്നത് വിവാദമായപ്പോള്‍ ദേശാഭിമാനിയുടെ ജനറല്‍ മാനേജരായിരുന്ന ഇ പി ജയരാജന്റെ സ്ഥാനം തെറിച്ചു.

അന്യസംസ്ഥാന ലോട്ടറിക്ക് അനുകൂലമായ കോടതിവിധി 2021ല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇപ്പോള്‍ വീണ്ടും അന്യസംസ്ഥാന ലോട്ടറി സംസ്ഥാനത്ത് വിൽക്കാന്‍ തകൃതിയായ തയാറെടുപ്പുകള്‍ നടക്കുന്നു. സിപിഎം ഭരണം ഇതിന് അനുകൂലമായ അന്തരീക്ഷം ഒരുക്കിയിട്ടുണ്ട്. സമ്മാനങ്ങള്‍ കുറച്ച് കേരള ലോട്ടറിയെ അനാകര്‍ഷകമാക്കിയും ഏജന്റുമാരുടെ കമ്മീഷന്‍ കുറച്ചും അന്യസംസ്ഥാന ലോട്ടറിക്ക് ചുവന്ന പരവതാനി വിരിച്ചു കഴിഞ്ഞു. കേരള ലോട്ടറി ഇപ്പോള്‍ നിയന്ത്രിക്കുന്ന വന്‍കിട കച്ചവടക്കാര്‍ക്കും മാര്‍ട്ടിനുമായി അടുത്ത ബന്ധമുണ്ടെന്ന് കെ സുധാകരൻ തുടർന്നു.

അന്യസംസ്ഥാന ലോട്ടറിയെ തുരത്തിയശേഷമാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേരള ലോട്ടറിയെ കാരുണ്യലോട്ടറിയിലൂടെ പുനരുജ്ജീവിപ്പിച്ചത്. ഇതില്‍ നിന്ന് ലഭിച്ച വരുമാനം ഉപയോഗിച്ചാണ് പാവപ്പെട്ടവര്‍ക്കായി കേരളം കണ്ട ഏറ്റവും വലിയ കാരുണ്യ ചികിത്സാ ധനസഹായ പദ്ധതി ആവിഷ്‌കരിച്ചത്. 1.42 ലക്ഷം പേര്‍ക്ക് 1,200 കോടി രൂപയുടെ സഹായധനം അനുവദിച്ച ഈ പദ്ധതിയെയും ഇടതുസര്‍ക്കാര്‍ ഇല്ലാതാക്കി. ലോട്ടറിയെ യുഡിഎഫ് പാവപ്പെട്ടവര്‍ക്കായി വിനിയോഗിച്ചപ്പോള്‍ ഇടതുപക്ഷം സ്വന്തം കീശയും മാര്‍ട്ടിന്റെ കീശയും വീര്‍പ്പിച്ചെന്ന് സുധാകരന്‍ ആരോപിച്ചു.