5 വർഷത്തിനിടെ ചത്തത് മൂവായിരത്തിലേറെ ആടുകൾ
തിരുവനന്തപുരം: ആടുകളുടെ ശരീരത്തിൽ കയറിക്കൂടി ആരോഗ്യം ക്ഷയിപ്പിച്ച് അവയെ കൊന്നൊടുക്കുന്ന നിശബ്ദ വില്ലനായി അനാപ്ലാസ്‌മ. ഈ രോഗം ബാധിച്ച് സംസ്ഥാനത്ത് കഴിഞ്ഞ 5 വർഷത്തിനിടെ ചത്തത് മൂവായിരത്തിലേറെ ആടുകൾ.
പശുക്കൾക്കടക്കം അനാപ്ലാസ്‌മ വരാറുണ്ടെങ്കിലും, കേരളത്തിൽ അനാപ്ലാസ്‌മ ബാധിക്കുന്ന ആടുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നുണ്ടെന്നാണ് വെറ്ററിനറി സർവകലാശാലയുടെ പഠനം. ക്ഷീണം, പിന്നാലെ പനി, വിറയൽ, വായിലൂടെ നുരയും പതയും, ചുണ്ടുകളുടെയും നാവിന്റെയും തളർച്ച, കുഴഞ്ഞു വീഴൽ. ഇതെല്ലാമാണ് ലക്ഷണങ്ങൾ. ചില ആടുകളുടെ ഗർഭവും അലസി. രക്തം ആഹാരമാക്കുന്ന ചെളള്, പേൻ, പട്ടുണ്ണികൾ എന്നിവയുടെ ഉമിനീർ ഗ്രന്ഥിയിലാണ് രോഗാണുക്കൾ വാസമുറപ്പിക്കുക. ഇവ രക്തമൂറ്റിക്കുടിക്കുമ്പോൾ അവയുടെ ഉമിനീർ വഴി ആടുകളുടെ ശരീരത്തിലെത്തുന്ന രോഗാണുക്കൾ ചുവന്ന രക്തകോശങ്ങളിലേക്ക് കടന്നു കയറി പെരുകും. രോഗാണുക്കൾ ശരീരത്തിലെത്തി അഞ്ച് ആഴ്‌ചകൾക്കകം ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങും. തലച്ചോറിനെ ബാധിക്കുന്നതിനാൽ നാഡീ സംബന്ധമായ പ്രശ്‌നങ്ങളുമുണ്ടാകും. ക്രമേണ ആടുകൾ തളർന്ന് കിടപ്പിലാവുകയും മഞ്ഞപ്പിത്തവും ശ്വാസ തടസവും മൂർച്ഛിച്ച് ചാവുകയും ചെയ്യും.
രോഗലക്ഷണങ്ങൾ
ക്രമേണയുള്ള മെലിച്ചിൽ
ശരീരക്ഷീണം
തീറ്റയോടുള്ള മടുപ്പ്
105 ഡിഗ്രി ഫാരൻഹീറ്റിന് മുകളിൽ പനി
വിറയൽ
ശ്വാസമെടുക്കാനുള്ള പ്രയാസം
രോഗം വന്നുപോയാലും
സൂക്ഷിക്കണം
രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാതെയും ചില ആടുകൾ അനാപ്ലാസ്‌മ രോഗാണുവിന്റെ വാഹകരാകാൻ ഇടയുണ്ട്. പ്രസവം, പ്രതികൂല കാലാവസ്ഥ, ദീർഘയാത്ര തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിൽ ഇവയിൽ സജീവമായി രോഗാണുക്കൾ ഉണ്ടാവാം. രോഗം വന്നുപോയാലും വീണ്ടും വരാനുള്ള സാദ്ധ്യതയുണ്ട് . ജീവിതകാലം മുഴുവൻ ചുരുങ്ങിയ അളവിൽ അവ രക്താണുക്കളിലും ശരീരാവയവങ്ങളിലും ഒളിച്ചിരിക്കും. പ്രതിരോധം കുറയുന്ന സാഹചര്യങ്ങളിൽ രോഗാണുക്കൾ പെരുകും. രോഗബാധയിൽ നിന്ന് രക്ഷപ്പെട്ട ആടുകളിൽ രണ്ട് മാസത്തിൽ ഒരിക്കലെങ്കിലും, പ്രസവത്തോടനുബന്ധിച്ചും രക്ത പരിശോധന നടത്തണം.
'അനാപ്ലാസ്‌മ മലയേറിയയ്ക്ക് സമാനമായ രോഗമാണ്. തുടക്കത്തിൽ കണ്ടു പിടിച്ച് ചികിത്സിച്ചില്ലെങ്കിൽ
രക്ഷപ്പെടില്ല.'
-ഡോ.കെ.സി.പ്രസാദ്,
സീനിയർ വെറ്ററനറി സർജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |