ഏറനാടിന്റെ സ്വന്തം ബഷീറിയൻ ശൈലി

Friday 08 May 2026 12:21 AM IST

മലപ്പുറം: പറയാനുള്ളത് മനസ്സിൽ വയ്ക്കാതെ വെട്ടിത്തുറന്ന് പറയും. അതും തനി ഏറനാടൻ ശൈലിയിൽ. ഒന്നും ഒളിപ്പിച്ചുവയ്ക്കാൻ അറിയില്ല. ഈ ഹൃദയശുദ്ധിക്കുള്ള അംഗീകാരം കൂടിയാണ് ഏറനാട്ടിൽ നാലാം ടേമിലും പി.കെ.ബഷീറിന് ലഭിച്ച റെക്കാഡ് ഭൂരിപക്ഷം. അഞ്ചുവർഷത്തിനിടെ മണ്ഡ‌ലത്തിൽ നടപ്പിലാക്കിയത് 916 കോടിയുടെ പദ്ധതികളാണ്. ഒരു പ്രതിപക്ഷ എം.എൽ.എയ്ക്ക് ഇത്രയൊക്കെ ചെയ്യാൻ കഴിയുമോയെന്ന ചോദ്യത്തിലുണ്ട് പി.കെ.ബഷിറിന്റെ ശ്രമവും വൈഭവവും . പറയാനുള്ളത് പറഞ്ഞും നേടാനുള്ളത് നേടിയും മുന്നേറുന്ന വേറിട്ട ശൈലിയാണത്.

ഇതിനുള്ള അംഗീകാരമായി മന്ത്രിപദവിയിലേക്ക് പി.കെ.ബഷീറിനെ ലീഗ് സജീവമായി പരിഗണിക്കുന്നുണ്ട്.

എൽ.ഡി.എഫിന്റെ യുവനേതാവ് സഫീർ കിഴിശ്ശേരിയെ 41,289 വോട്ടിനാണ് പരാജയപ്പെടുത്തിയത്. 2011ൽ കന്നിയങ്കത്തിൽ 11,246 വോട്ടിനായിരുന്നു വിജയം. പിന്നീട് ഓരോ തിരഞ്ഞെടുപ്പിലും ലീഡ് കാര്യമായി ഉയർത്തി. 2016ൽ 12,893 ആയി.2021ൽ 22,546 വോട്ടുമായി. നിയമസഭയ്ക്ക് അകത്തും പുറത്തും ലീഗിന് വേണ്ടി വാക്ശരങ്ങളാൽ എതിരാളികളെ നിലംപരിശാക്കുന്ന നേതാവ്. അതേസമയം, തന്റെ വിമർശനത്തിന് ഇരയാവുന്നവരെപ്പോലും നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ട് സുഹൃത്തുക്കളാക്കാനുളള ശേഷി ബഷീറിനുണ്ട്.

'സഭയിൽ ഞങ്ങൾ ഏറ്റുമുട്ടും. അത് കഴിഞ്ഞാൽ ഞാനും ബഷീറും ഒന്നിച്ചിരുന്ന് ചായ കുടിക്കും. ഇടയ്ക്ക് അദ്ദേഹത്തിന്റെ ഫ്ളാറ്റിൽ കൊണ്ടുപോയി ഭക്ഷണവും കഴിപ്പിക്കും'. സ്പീക്കർ എ.എൻ.ഷംസീറിന്റെ ഈ വാക്കിലുണ്ട് രാഷ്ട്രീയത്തിനതീതമായുള്ള ബഷീറിന്റെ സൗഹൃദവലയം.

നിയമസഭയിൽ ഏറനാടൻ ശൈലിയിലുള്ള ബഷീറിന്റെ പ്രസംഗം കേൾക്കാൻ ഭരണ,പ്രതിപക്ഷഭേദമില്ലാതെ കാതൂകൂർപ്പിച്ചിരിക്കുന്നതും പതിവ് കാഴ്ചയാണ്. ഇക്കാര്യത്തിൽ പിതാവ് സീതി ഹാജിയുടെ പ്രതിരൂപമാണ് ബഷീർ. നാല് തവണ നിയമസഭാംഗവും ചീഫ്‌വിപ്പുമായ സീതി ഹാജിയുടെ നർമ്മവും കാര്യഗൗരവവും ഇടകലർത്തിയുള്ള നിയമസഭാ പ്രസംഗങ്ങൾ പ്രസിദ്ധമാണ്. നേരിട്ട് കാണാത്തവർപോലും പരിചിതനെ പോലെ ഉള്ളതും ഇല്ലാത്തതുമായ നർമ്മകഥകളിലൂടെ ഇന്നും അവിസ്മരണീയമാക്കുന്നുണ്ട് സീതി ഹാജിയെ. തന്നെ കുറിച്ച് പറയുന്ന ഓരോ നർമ്മ കഥയും സന്തോഷത്തോടെ ആസ്വദിച്ച സീതിഹാജിയുടെ അതേ ശൈലിയാണ് ബഷീറിനും. മന്ത്രിയാവുമോ എന്ന ചോദ്യത്തിന് 'അത് പടച്ചോനും പാർട്ടിക്കും മാത്രമേ അറിയൂ' എന്ന മറുപടിയിലുണ്ട് ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ബഷീറിയൻ ശൈലി.