ആശംസാ പ്രവാഹങ്ങളുടെ നടുവിൽ വി.ഡി.എസ്

Saturday 16 May 2026 12:31 AM IST

തിരുവനന്തപുരം: ഇന്നലെ രാവിലെ 7 മുതൽ കന്റോൺമെന്റ് ഹൗസിൽ നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ആശംസ അറിയിക്കാൻ പ്രവർത്തകരുടേയും നേതാക്കളുടേയും സമൂഹത്തിന്റെ നാനാതുറയിലുള്ളവരുടേയും തിരക്കായിരുന്നു. തലേന്ന് അർദ്ധരാത്രി കഴിഞ്ഞും കന്റോൺമെന്റ് ഹൗസിലെ തിരക്ക് ഒഴിഞ്ഞിരുന്നില്ല.

രാവിലെ തന്നെ ചീഫ് സെക്രട്ടറി ഡോ.എ ജയതിലകും ഇന്റലിജൻസ് മേധാവി പി. വിജയൻ എന്നിവരും നിയുക്ത മുഖ്യമന്ത്രിയെ കണ്ടു.

തുടർന്ന് 9 ഓടെ എം.എൽ.എ ഹോസ്റ്റലിലെത്തി സതീശൻ കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫിനെ കണ്ടു. കേരളാ കോൺഗ്രസ് എം.എൽ.എമാരും സതീശനെ സ്വീകരിക്കാനുണ്ടായിരുന്നു. മുൻ മന്ത്രി ജി. കാർത്തികേയന്റെ ശാസ്തമംഗലത്തെ വീട്ടിലെത്തി ബന്ധുക്കളെ കണ്ടതും ഓർമ്മകളിൽ സതീശൻ വിതുമ്പി.

പിന്നീട് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിന്റെ വഴുതക്കാട്ടെ വീട്ടിലേക്ക്. ഞാൻ ഇന്നലെ വരാനിരുന്നതാണെന്ന് അടൂർ പ്രകാശിനോട് വി.ഡി.എസ് പറഞ്ഞു. ലോക്‌ഭവനിൽ പോകാൻ വൈകിയതും പാർലമെന്ററി പാർട്ടി യോഗം വൈകിയതുമാണ് കാരണമെന്ന് വിശദീകരണം. ഇതിനിടെ കസവ് ഷാൾ അടൂർ പ്രകാശ് സതീശനെ ധരിപ്പിച്ചു. അടൂരിന്റെ ഭാര്യ ജയശ്രീ പ്രകാശും ഉണ്ടായിരുന്നു. കുറച്ചു നേരം ഇരുനേതാക്കളും സംസാരിച്ചു. ഭാവികാര്യങ്ങളെ കുറിച്ചാണ് സംസാരിച്ചതെന്ന് പിന്നീട് അടൂർ പ്രകാശ് വ്യക്തമാക്കി.

അവിടെ നിന്നും മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്കും. തുടർന്ന് രമേശ് ചെന്നിത്തലയുടെ വഴുതക്കാട്ടെ വസതിയിലേക്കും. തിരികെ കന്റോൺമെന്റ് ഹൗസിലെത്തിയപ്പോഴേക്കും നിറഞ്ഞു കവിഞ്ഞ് സന്ദർശകർ.