കൊടിയ മർദ്ദനമേറ്റ കെ.എസ്.യുക്കാലം ഓർമ്മിപ്പിച്ച് കെ.സി, തെളിവായി ആശുപത്രിയിൽ ആന്റണിയുടെ സന്ദർശനദൃശ്യം
തിരുവനന്തപുരം: കെ.എസ്.യു സംസ്ഥാന പ്രസിഡന്റായിരിക്കെ നന്ദാവനം പൊലീസ് ക്യാമ്പിലേറ്റ ക്രൂരമർദ്ദനം ഓർമിപ്പിച്ച് കെ. സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ.പി.സി.സി പ്രസിഡന്റായിരുന്ന എ.കെ ആന്റണി ആശുപത്രിയിൽ സന്ദർശിക്കുന്ന ഫോട്ടോ സഹിതമാണ് കുറിപ്പ്.
തന്റെ ചോരയിൽ കുതിർന്ന ഷർട്ടുമായാണ് ആന്റണി മടങ്ങിയതെന്നും അത് ഉയർത്തി വാർത്താ സമ്മേളനം നടത്തിയെന്നും കെ.സി ഓർമ്മിക്കുന്നു. ഇത് ഇടതു സർക്കാരിന്റെ പതനത്തിലേയ്ക്ക് നയിച്ചെന്നും പോസ്റ്റിലുണ്ട്. ഇ.കെ.നായനാരായിരുന്നു അന്ന് മുഖ്യമന്ത്രി.
പ്രധാന നേതാക്കളുമായുള്ള വിശാല കൂടിയാലോചനയ്ക്ക് ശേഷം ഹൈക്കമാൻഡ് വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കി ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് പദവി ആശിച്ചിരുന്ന കെ.സി വേണുഗോപാൽ കെ.എസ്.യുക്കാലത്ത് ഏൽക്കേണ്ടി വന്ന ലാത്തിയടിയുടെ വേദന വിട്ടു പോയിട്ടില്ലെന്ന് എഴുതുന്നത്.
കെ.എസ്.യു എല്ലാക്കാലത്തും ഒരു വികാരമാണ്. ഇല്ലായ്മകൾ നിറഞ്ഞ പഠനകാലത്ത് മുണ്ടുമുറുക്കിയുടുത്ത് വരാന്തകളിലും വഴിവക്കുകളിലും കൂട്ടുകാരുടെ വീടുകളിലും കിടന്നുറങ്ങി. ക്യാമ്പസുകളിൽ നിന്ന് ക്യാമ്പസുകളിലേക്ക് യാത്ര ചെയ്ത് സമരങ്ങളും പ്രക്ഷോഭങ്ങളും നയിച്ച് ലാത്തിച്ചാർജ്ജുകൾ ഏറ്റുവാങ്ങി. വിദ്യാർത്ഥികളുടെ അവകാശങ്ങൾ നേടിയെടുത്ത് പ്രസ്ഥാനം കെട്ടിപ്പടുത്തവർ തമ്മിലുള്ള ബന്ധത്തിന്റെ ആഴവും പരപ്പും ഊഷ്മളതയും പറഞ്ഞറിയിക്കാവുന്നതിലും എത്രയോ അപ്പുറമാണ്.
അന്നുമിന്നുമെന്നും അടിമുടി കെ.എസ്.യുക്കാരൻ തന്നെയാണ് എന്ന പറഞ്ഞ് തലയുയർത്തി നിൽക്കുന്നതാണ് എനിക്ക് അഭിമാനം. കേരളാ വിദ്യാർത്ഥി യൂണിയനെ ഹൃദയത്തോട് ചേർത്തുനിർത്തുന്ന പ്രിയപ്പെട്ടവർക്ക്, എന്റെ ഹൃദയാഭിവാദ്യങ്ങൾ എന്നെഴുതിയാണ് അവസാനിപ്പിക്കുന്നത്. മേയ് 30 കെ.എസ്.യുവിന്റെ സ്ഥാപകദിനമാണ്.