പെരിയ ഇരട്ടക്കൊലപാതക കേസിലെ കൂട്ട പരോൾ: നാല് പ്രതികളുടെ മോചനം ആഭ്യന്തര വകുപ്പ് തടഞ്ഞു
കാസർകോട്: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികൾക്ക് അനുവദിച്ച കൂട്ട പരോൾ വിവാദമായ സാഹചര്യത്തിൽ നാല് പ്രതികളുടെ മോചനം താത്കാലികമായി തടഞ്ഞു. പരോൾ അനുവദിച്ചെങ്കിലും ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ ജയിലിൽ നിന്ന് പുറത്തിറക്കേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം.
കേസിലെ ആറ് പ്രതികൾ പരോളിൽ പുറത്തിറങ്ങിയതിന് പിന്നാലെയാണ് വിവാദം. അഞ്ചു പ്രതികൾ മേയ് 18നും ഒരു പ്രതി മേയ് 20നും പുറത്തിറങ്ങിയി. ജയിൽ ചട്ടങ്ങളും പരോൾ മാനദണ്ഡങ്ങളും ലംഘിച്ചാണ് പ്രതികൾക്ക് കൂട്ടമായി പരോൾ അനുവദിച്ചതെന്നായിരുന്നു പരാതി. തുടർന്നാണ് ആഭ്യന്തര വകുപ്പ് ഇടപെട്ടത്. ആഭ്യന്തര വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. പരോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ, ശുപാർശകൾ, അനുമതി നൽകിയ സാഹചര്യങ്ങൾ എന്നിവ പരിശോധിക്കും. അന്വേഷണ ഫലം പുറത്തുവന്ന ശേഷം വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കാൻ സാദ്ധ്യതയുണ്ട്.