കാണാതായിട്ട് ഒരാഴ്ച യുവാവ് കസ്റ്റഡിയിൽ
കൊല്ലം: ഒരാഴ്ച മുമ്പ് കാണാതായ വീട്ടമ്മയെ കൊല്ലം ചെമ്മാംമുക്കിന് സമീപത്തെ റെയിൽവേ ക്വാർട്ടേഴ്സിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊറ്റങ്കര മാമൂട് പുളിമൂട്ടിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഉമ പ്രസന്നന്റെ (32) മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ റെയിൽവേ സ്റ്റേഷൻ-ചെമ്മാംമുക്ക് റോഡിൽ ഭാരത രാജ്ഞി പാരിഷ് ഹാളിന് എതിർവശത്ത് വർഷങ്ങളായി അടഞ്ഞുകിടക്കുന്ന ക്വാർട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത്.
ക്വാർട്ടേഴ്സിന്റെ പിറകിലത്തെ മുറിയിൽ നിലത്ത് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. നഗ്നമായിരുന്ന മൃതദേഹത്തിന്റെ തലയുടെ ഇടത് ഭാഗത്തും വലത് മാറിന് താഴെയുമായി പത്ത് സെന്റിമീറ്റർ നീളത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു. തറയിൽ രക്തം വാർന്ന് ഉണങ്ങിപ്പിടിച്ചിട്ടുണ്ട്. കൊല്ലപ്പെടുന്നതിന് മുമ്പ് പീഡനത്തിന് ഇരയായതായും സംശയിക്കുന്നു. ക്വാർട്ടേഴ്സ് പരിസരത്തുനിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊലീസ് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. കൊല്ലം ഡി.സി.ആർ.ബി എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം പോളയത്തോട് വിശ്രാന്തിയിൽ സംസ്‌കരിച്ചു. ഭർത്താവ് പരേതനായ ബിജു, ഏഴ് വയസുകാരി നന്ദന, മൂന്ന് വയസുള്ള നിധി എന്നിവർ മക്കളാണ്.
അഞ്ചൽ സ്വദേശി കസ്റ്റഡിയിൽ
ഉമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ചൽ സ്വദേശി നാസുവിനെ(24) പൊലീസ് കസ്റ്റഡിയിലെടുത്തു. 31ന് പുലർച്ചെ കൊട്ടിയം പൊലീസ് പട്രോളിംഗിനിടെ പുന്തലത്താഴത്ത് വച്ച് നാസു കടയുടെ മറവിൽ ഒളിക്കുന്നത് കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന് ഇയാളിൽ നിന്ന് മൊബൈൽ ഫോൺ പിടിച്ചെടുത്ത ശേഷം അടുത്ത ദിവസം വിട്ടയ്ക്കുകയും ചെയ്തു. പിന്നീട് നടത്തിയ പരിശോധനയിൽ ഫോൺ ഉമയുടേതാണെന്ന് കണ്ടെത്തി. എന്നാൽ,സിം ഉണ്ടായിരുന്നില്ല. ഇന്നലെ കൊല്ലപ്പെട്ടത് ഉമയാണെന്ന് സ്ഥിരീകരിച്ചതോടെ അഞ്ചൽ പൊലീസ് നാസുവിനെ കസ്റ്റഡിയിലെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറുകയായിരുന്നു.
ഉമയെ കൊലപ്പെടുത്തിയിട്ടില്ലെന്നും ക്വാട്ടേഴ്സിൽ വച്ച് ഫിക്സ് വന്നതോടെ ഭയന്ന് താൻ രക്ഷപ്പെട്ടുവെന്നാണ് നാസുവിന്റെ ആദ്യമൊഴി. എന്നാൽ, ഇത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നാസുവിനെ കൂടാതെ വേറെ ചില ആളുകളും ക്വാട്ടേഴ്സിൽ വന്നിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
കാണാതായത് 29ന്
കരിക്കോട് പഴയ ബസ് സ്റ്റാൻഡിന് സമീപം താമാസിച്ചിരുന്ന ഉമയും കുടുംബവും രണ്ട് മാസം മുമ്പാണ് കൊറ്റങ്കരയിലേക്ക് മാറിയത്. കഴിഞ്ഞമാസം 29 മുതലാണ് ഉമയെ കാണാതായത്. ഉമയുടെ ഭർത്താവ് ബിജു രണ്ട് വർഷം മുമ്പാണ് മരിച്ചത്. ലോട്ടറിക്കച്ചവടക്കാരിയായിരുന്ന ഉമ, രണ്ട് മാസം മുമ്പാണ് ഒരു സ്വകാര്യ സ്ഥാപനത്തിലെ മാർക്കറ്റിംഗ് വിഭാഗത്തിൽ ജോലിക്ക് ചേർന്നത്.
രാവിലെ 9ന് വീട്ടിൽ നിന്ന് ജോലിക്ക് പോയി വൈകിട്ടാണ് ഉമ മടങ്ങിവരുന്നത്. എന്നാൽ 29ന് രാത്രിയായിട്ടും കാണാതായതോടെ അമ്മ ഉദയമ്മ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. ബന്ധുവീടുകളിലെവിടെയെങ്കിലും പോയിക്കാണുമെന്ന് വൃദ്ധയായ മാതാവും പിതാവും കരുതി. അടുത്ത ദിവസവും എത്താത്തതിനെത്തുടർന്ന് മാതാവും സഹോദരങ്ങളും ബന്ധുവീടുകളിൽ പോയി അന്വേഷിച്ചെങ്കിലും വിവരമൊന്നും കിട്ടിയില്ല. തുടർന്ന് 31ന് മാതാവ് കുണ്ടറ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |