ധൂർത്തിന് കുറവില്ലാതെ മുഖ്യൻ; പ്രമുഖർക്കൊരുക്കിയ ഓണസദ്യക്ക് സർക്കാരിന് ചെലവായത് 19 ലക്ഷം

Thursday 23 November 2023 10:14 AM IST

തിരുവനന്തപുരം: സർക്കാർ ചെലവിൽ നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി നടത്തിയത് 19 ലക്ഷം രൂപയുടെ ഓണസദ്യ. നവംബർ എട്ടിനാണ് ഈ തുക അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. എന്നാൽ സദ്യയിൽ എത്രപേർ പങ്കെടുത്തുവെന്നതിന് കൃത്യമായ കണക്കില്ലെന്നാണ് വിവരാവകാശത്തിന് മറുപടി നൽകിയിരിക്കുന്നത്.

ഓഗസ്റ്റ് 26നാണ് മുഖ്യമന്ത്രി നിയമസഭാ മന്ദിരത്തിൽ പ്രമുഖർക്കായി ഓണസദ്യ ഒരുക്കിയത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്ന് ലഭിച്ച ബില്ലുകൾ പരിശോധിച്ച ശേഷം ഈ മാസം എട്ടിന് 19,00,130 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. വിനോദസംബന്ധി ആയ ചെലവുകളിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ ക്ഷണപത്രം അടിച്ച വകയിൽ 15,400 രൂപയും ചെലവാക്കി. ഈ തുക കഴിഞ്ഞ മാസം പത്തിന് അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ എത്രപേർ സദ്യയിൽ പങ്കെടുത്തു എന്നതിന് മാത്രം കൃത്യമായ കണക്കില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയെങ്കിലും മറുപടി നൽകിയിരുന്നില്ല. തുടർന്ന് അപ്പീൽ നൽകിയതോടെയാണ് കണക്കുകൾ വെളിപ്പെടുത്തിയത്.

ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് മണികുമാറിന് യാത്രയയപ്പ് നൽകാൻ കോവളത്ത് പത്തുപേർ പങ്കെടുത്ത പരിപാടിക്ക് 1,25,000രൂപ ചെലവാക്കിയതിന്റെ കണക്കും അടുത്തിടെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് യാത്രയയപ്പിൽ പങ്കെടുത്തത്. ചീഫ് ജസ്റ്റിസുമാർ വിരമിക്കുമ്പോൾ സാധാരണ സർക്കാർ വിരുന്ന് നൽകാറില്ല. അതിനാൽ തന്നെ സംഭവത്തിനെതിരെ വിമർശനം ഉയർന്നിരുന്നു.