
ആലപ്പുഴ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് പാചകവാതക പ്രതിസന്ധി തുടരുന്നതിനിടെ ഹോട്ടൽ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കി പാചകവാതക വില വർദ്ധനവ്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറിന് ഒന്നിന് 993 രൂപയാണ് വർദ്ധിപ്പിച്ചതോടെ വില 3123 രൂപയായി. അഞ്ചുമാസം മുമ്പ് 1500 രൂപയുണ്ടായിരുന്ന സിലിണ്ടറിനാണ് ഇപ്പോൾ ഇരട്ടിയിലധികം വിലയായത്. പാചകവാതക ദൗർലഭ്യത്തെത്തുടർന്ന് അടച്ചിടേണ്ടിവന്ന ചെറുകിട ഹോട്ടലുകളിൽ പലതും തുറന്ന് സാധാരണഗതിയിലേക്ക് എത്തുന്നതിനിടെയാണ് ഇരുട്ടടിയായി വില വർദ്ധനവുമെത്തിയത്.
30 രൂപയ്ക്ക് ഊണ് നൽകുന്ന കുടുംബശ്രീ ജനകീയ ഹോട്ടലുകളും കടുത്ത പ്രതിസന്ധിയിലാണ്. കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള ഭക്ഷണം എന്ന ആശയത്തോടെ ആരംഭിച്ച ജനകീയ ഹോട്ടലുകൾ പല പ്രതിസന്ധി ഘട്ടങ്ങളിലും പിടിച്ചുനിന്നെങ്കിലും ഇനി ഈ നിലയിൽ തുടരാനാകില്ലെന്ന സ്ഥിതിയിലാണ്. പ്രതിദിനം 350ഓളം ഊണ് നൽകുന്ന ജനകീയ ഹോട്ടലുകളുണ്ട്. അഞ്ച് മുതൽ പന്ത്രണ്ട് പേർ വരെയാണ് ഇതിൽനിന്നുള്ള വരുമാനത്തെ ആശ്രയിച്ചു കഴിയുന്നത്.
സിലിണ്ടർ വിതരണം മുമ്പത്തെപ്പോലെ സുഗമമാക്കാനും വില നിയന്ത്രണത്തിന് ഫലപ്രദമായ നടപടികൾ ഇല്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കുന്നതെന്ന് ഹോട്ടൽ ഉടമകൾ ആരോപിച്ചു.
പ്രശ്‌നത്തിന് അടിയന്തരപരിഹാരം കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. മേയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിഷേധിക്കും.
വില കൂട്ടിയാൽ കച്ചവടം കുറയും
പാചകവാതകവില വർദ്ധനവ് ചെറുകിട ഹോട്ടലുകളെയാണ് കൂടുതൽ ബാധിച്ചിരിക്കുന്നത്
പ്രതിദിനച്ചെലവ് ഗണ്യമായി ഉയർന്നതോടെ ലാഭം കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു
വിഭവങ്ങളുടെ വില വർദ്ധിപ്പിച്ചാൽ അത് കച്ചവടത്തെയും കാര്യമായി ബാധിക്കാനിടയുണ്ട്
പാചകവാതക പ്രതിസന്ധിയിൽ ചെറുതുംവലുതുമായ 500ഓളം ഹോട്ടലുകളാണ് ജില്ലയിൽ പൂട്ടിയത്
നിവധി ഹോട്ടലുകൾ ഇതിനോടകം തന്നെ പ്രവർത്തനം ചുരുക്കി വിഭവങ്ങളുടെ എണ്ണം കുറച്ചിരുന്നു
ജില്ലയിൽ ഹോട്ടലുകൾ 2000
നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വില കൂട്ടിയത് ആസൂത്രിതമാണ്. ഒരുതരത്തിലും മുന്നോട്ട് പോകാൻ സാധിക്കാത്ത അവസ്ഥയിലാണ് ഹോട്ടൽ മേഖല
- നവാസ്, ആലപ്പുഴ സൗത്ത് യൂണീറ്റ് പ്രസിഡന്റ്, കെ.എച്ച്.ആർ.എ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |