സ്ഥിരം  വിസിമാരുടെ അഭാവം  ഉന്നത വിദ്യാഭ്യാസത്തിന് ചേർന്നതല്ല; സർക്കാരിനും ഗവർണർക്കും ഹൈക്കോടതിയുടെ വിമർശനം 

Friday 27 June 2025 3:54 PM IST

കൊച്ചി: സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വിസിമാരുടെ അഭാവം ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരമാണെന്ന് കേരള ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നേതൃത്വം നൽകിയ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാന സർക്കാരിനെയും സർവകലാശാലകളുടെ ചാൻസലറായ ഗവർണറെയും വിമർശിച്ചത്.

കേരള സർവകലാശാലയുടെ വിസിയായി ഡോ. മോഹൻ കുന്നുമ്മലിനെ താൽക്കാലികമായി നിയമിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി തള്ളുന്നതിനിടെയാണ് കോടതിയുടെ പരാമർശം. പ്രായപരിധി കഴിഞ്ഞതിനാലും ഗവേഷണ ബിരുദവുമില്ലാത്തതിനാൽ ഡോ. കുന്നുമ്മലിന്റെ നിയമനം അസാധുവാണെന്ന് കേരള സർവകലാശാല സെനറ്റ് അംഗങ്ങളായ ഡോ. എ ശിവപ്രസാദ്, പ്രിയ പ്രിയദർശൻ എന്നിവർ വാദിച്ചു.

സ്ഥിരം വിസിയെ നിയമിക്കുന്നതിലെ കാലതാമസം കാരണം സർവകലാശാലയുടെ സുഗമമായ പ്രവർത്തനത്തിന് താൽക്കാലിക നിയമനം അനിവാര്യമാണെന്ന ഗവർണറുടെ വാദം ഹൈക്കോടതി അംഗീകരിച്ചുകൊണ്ടാണ് ഹർജി തള്ളിയത്. യുജിസി ചട്ടങ്ങൾ പാലിക്കാത്തതിനാൽ നിയമനങ്ങൾ അസാധുവാണെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ഗവർണർ 11 വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വിസിമാർ രാജി വയ്ക്കാൻ വിസമ്മതിച്ചു, നിലവിൽ ഈ വിഷയം കോടതിയിലാണ്.