സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേട്; ഒരാൾ കൂടി അറസ്‌റ്റിൽ

Friday 16 January 2026 5:57 PM IST

തിരുവനന്തപുരം: ലോട്ടറി ക്ഷേമനിധി ബോർഡിലെ ക്രമക്കേടിൽ ഒരാൾ കൂടി അറസ്‌റ്റിൽ. മുഖ്യപ്രതി ക്ലർക്ക് സംഗീതിന്റെ സുഹൃത്തും കോൺട്രാക്‌ടറുമായ അനിൽകുമാറാണ് അറസ്‌റ്റിലായത്. ക്ഷേമനിധി പണം വീടുവയ്‌ക്കാനായി കോൺട്രാക്‌ടർ അനിലിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. തട്ടിയെടുത്ത പണം ഉപയോഗിച്ചാണ് പ്രതി ഭൂമി വാങ്ങിക്കൂട്ടിയത്. പ്രതിയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ വിജിലൻസ് നടപടി തുടങ്ങി.

ലോട്ടി ഏജന്റുമാരും തൊഴിലാളികളും ക്ഷേമനിധിയിലേക്ക് അടച്ച അംശദായത്തിൽ നിന്നും 14 കോടി രൂപയാണ് തട്ടിയെടുത്തത്. സ്‌പെഷ്യൽ ഓഡിറ്റിലൂടെയാണ് വൻ ക്രമക്കേട് പുറത്തുവന്നത്. ഉന്നത ഉദ്യോഗസ്ഥരുടെ പേരിലടക്കം വ്യാജരേഖകൾ നൽകിയാണ് പ്രതിയായ സംഗീത് പണം തട്ടിയെടുത്തത്. ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സംഗീതിനെ നേരത്തെ സസ്‌പെന്റ് ചെയ്‌തിരുന്നു. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്‌റ്റിഗേഷൻ യൂണിറ്റ് രണ്ടിലെ ഇൻസ്‌പെക്‌ടർ അനൂപ് ചന്ദ്രനാണ് സംഗീതിനെ അറസ്‌റ്റ് ചെയ്‌തത്.