കൊച്ചി: സർക്കാർ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി ഇ-ഓട്ടോറിക്ഷാ ഫീഡർ സർവീസ് തുടങ്ങാനായില്ല. തൊഴിലാളി യൂണിയനുകൾക്ക് താല്പര്യമില്ലാത്തതാണ് കാരണം.
കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ നിന്ന് യാത്രക്കാരെ വീടുകളിലേക്കും മറ്റും ഇലക്ട്രിക്ക് ഓട്ടോറിക്ഷകളിൽ എത്തിക്കുന്നതാണ് പദ്ധതി.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പരീക്ഷണാർത്ഥം 30 ഓട്ടോകൾ വീതം ഓടിക്കാനും നിശ്ചയിച്ചു. അടുത്ത ഘട്ടത്തിൽ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് കോർപറേഷൻ (കെ.ടി.ഡി.എഫ്.സി) 1,500 ഇ-ഓട്ടോകൾ വാങ്ങാനും പദ്ധതിയുണ്ട്. താത്പര്യമുള്ളവർക്ക് വായ്പയും സബ്‌സിഡിയും നൽകും. യാത്രക്കാർക്കു പ്രീപെയ്ഡ് കാർഡ് ഉപയോഗിച്ച് ബസ്, ഓട്ടോ ടിക്കറ്റെടുക്കാം.
സെപ്തംബറിൽ ഉദ്ഘാടനം നിശ്ചയിച്ചതാണെങ്കിലും ഒന്നും നടന്നില്ല. സ്റ്റാൻഡുകളിൽ ഇപ്പോഴുള്ള പ്രീപെയ്ഡ് ഓട്ടോ സർവീസുകളെ ബാധിക്കുമെന്നതാണ് തൊഴിലാളികളുടെ പ്രശ്നം.
കൊച്ചി മെട്രോ
ഫീഡർ സർവീസ് മാതൃക
കൊച്ചി മെട്രോ സ്റ്റേഷനുകളിൽ നിന്ന് യാത്രികരെകൊണ്ടുപോകുന്ന ഓട്ടോ ഫീഡർ സർവീസ് മാതൃകയിലാണ് പദ്ധതി ആവിഷ്‌കരിച്ചത്. ഇതിനായി തൊഴിലാളികളുടെ മെട്രോ ഓട്ടോ സൊസൈറ്റി രൂപീകരിച്ചു. മെട്രോ സ്റ്റേഷനുകളിൽ ചാർജിംഗ് സംവിധാനങ്ങളും ഒരുക്കി. ഇത് വൻ ഹിറ്റായി. മിനിമം നിരക്ക് 10 രൂപയാണ്. ഷെയർ ഓട്ടോ സംവിധാനമായാണ് സർവീസ്.
ഫീഡർ സർവീസ് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. തൊഴിലാളി സംഘടനകളുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
ആന്റണി രാജു, മന്ത്രി, ഗതാഗത വകുപ്പ്
പ്രാരംഭ ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്
ആദ്യ ഘട്ടത്തിൽ 30 ഓട്ടോകൾ
പിന്നീട് 500 ഓട്ടോകൾ വീതം മൂന്നു നഗരങ്ങളിലേക്ക്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |