തിരുവനന്തപുരം: ജീവനക്കാർക്ക് ശമ്പളം നൽകാൻ കെ.എസ്.ആർ.ടി.സി സർക്കാരിനോട് ആവശ്യപ്പെട്ടത് 80 കോടിയാണെങ്കിലും അനുവദിക്കാൻ ധാരണയായത് 30 കോടി. ഇതിന്റെ ഉത്തരവ് ഇന്നലെ ഇറങ്ങിയതുമില്ല. അതിനാൽ വിഷുവിന് മുമ്പ് ശമ്പളം കിട്ടുമെന്ന ജീവനക്കാരുടെ പ്രതീക്ഷ മങ്ങി. ഇന്നുംനാളെയും അവധിയാണ്. പ്രവൃത്തിദിനമായ ശനിയാഴ്ച ശമ്പളം കിട്ടിയില്ലെങ്കിൽ ഈസ്റ്റർ ആഘോഷവും നിറംമങ്ങും.
അതിനിടെ ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തു. 28ന് സി.ഐ.ടി.യു നേതൃത്വത്തിലുള്ള സംഘടനയുടെ സൂചനാ പണിമുടക്ക്. ടി.ഡി.എഫും ഡ്രൈവേഴ്സ് യൂണിയനും എ.ഐ.ടി.യു.സിയും സമരം നടത്തും 28മുതൽ ബി.എം.എസ് യൂണിയന്റെ അനിശ്ചിതകാല സമരം.
വിമർശിച്ച് ആനത്തലവട്ടം
ശമ്പള കാര്യത്തിൽ ഗതാഗത മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്നും അദ്ദേഹത്തെ കണ്ട ശേഷമാണ് പണിമുടക്ക് പ്രഖ്യാപിച്ചതെന്നും കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.
എംപാനൽ ജീവനക്കാരെ സംരക്ഷിക്കുമെന്ന സർക്കാറിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ല. സ്വിഫ്ടിൽ എംപാനൽ ജീവനക്കാരെ നിയോഗിക്കുമെന്ന വാഗ്ദാനവും ലംഘിക്കപ്പെട്ടു. സി.എം.ഡിയും മന്ത്രിയും പങ്കെടുത്ത യോഗത്തിൽ എത്ര എംപാനൽ ജീവനക്കാരുണ്ടെന്ന കണക്കു പോലുമുണ്ടായിരുന്നില്ല. രണ്ടുദിവസത്തിനുള്ളിൽ കണക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും രണ്ടുമാസമായിട്ടും കിട്ടിയിട്ടില്ല. ഇത്തരം നിരുത്തരവാദപരമായ സമീപനങ്ങൾ സഹിച്ച് മുന്നോട്ടുപോകാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |