തിരുവനന്തപുരം: സർവീസിലുണ്ടായിരുന്ന രണ്ട് പൊലീസ് സുപ്രണ്ടുമാർ തലപ്പത്തെത്തിയിട്ടും നന്നാകാത്ത കെ.എസ്.ആർ.ടി.സി വിജിലൻസിനെ ശരിയാക്കാൻ
വിരമിച്ച എസ്.പി വരുന്നു..എന്നാൽ,. 'തല' മാറിയതു കൊണ്ടു മാത്രം കാര്യമില്ലെന്ന് ചരിത്രം.
സർവീസിലിരുന്നപ്പോഴാണ് എസ്.പിമാരായ കെ.എസ്. ഗോപകുമാറിനും, കെ.ബി.രവിക്കും കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് വിജിലൻസിന്റെ ചുമതല നൽകിയത്. ടോമിൻ ജെ. തച്ചങ്കരി എം.ഡിയായപ്പോഴായിരുന്നു ആദ്യ എസ്.പി നിയമനം. തച്ചങ്കരിക്കു മുമ്പ് പൊലീസ് എത്തിയിട്ടും കാര്യമായ മാറ്റമൊന്നും വിജിലൻസ് സംവിധാനത്തിലുണ്ടായില്ല. കെ.എസ്.ആർ.ടി.സി വിജിലൻസ് സംവിധാനവുമായി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിചയമില്ലാത്തതും, കീഴുദ്യോഗസ്ഥരുടെ നിസഹകരണവുമാണ് വിനയായത്. എന്തെങ്കിലും അന്വേഷണം നടത്തണമെങ്കിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് ഉദ്യോഗസ്ഥരുടെ സഹായം തേടേണ്ടി വരും.വിജിലൻസ് സംവിധാനം കാര്യക്ഷമമാകണമെങ്കിൽ പൊലീസ് സേനയിൽ നിന്നും മിടുക്കന്മാരുടെടെ ടീം രൂപീകരിക്കണമെന്ന് മുമ്പ് നിയമിതരായ എസ്.പിമാർ റിപ്പോർട്ട് നൽകിയെങ്കിലും അത് നടപ്പിലായില്ല.
ചെക്കിംഗ് ഇൻസ്പെക്ടർമാരാണ് വിജിലൻസ് വിഭാഗത്തിൽ കൂടുതലായി ഉണ്ടാവുക. ഇവർ സ്വന്തം തൊഴിലാളി സംഘടനകളിൽപ്പെട്ടവരെ സംരക്ഷിക്കുകയും മറ്റ് സംഘടനക്കാരെ കുടുക്കുകയും ചെയ്യുമെന്നത് സ്ഥിരം പരാതിയാണ്. മാനേജ്മെന്റിന് ലഭിക്കുന്ന പരാതികൾ വിജിലൻസിന് കൈമാറുമെങ്കിലും പലതും പൂഴ്ത്തുന്നു.അതേ സമയം ചില കേസുകളിൽ മാതൃകാപരമായ നടപടികൾ സമീപകാലത്തുണ്ടായി. ബസിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിലും ഡീസൽ മോഷ്ടിച്ച സംഭവത്തിലും ഡ്രൈവർമാരെ പിരിച്ചുവിട്ടതും ക്രമക്കേട് നടത്തിയ 35 ഡ്രൈവർ കം കണ്ടക്ടർമാർക്ക് പിഴ ചുമത്തിയതും വിജിലൻസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു.ഏതാനും മാസങ്ങളായി വിജിലൻസ് ഡയറക്ടർ തസ്തിക ഒഴിച്ചിട്ടിരിക്കുകയാണ്. ഫിനാസ് എക്സിക്യൂട്ടിവ് ഡയറക്ടറാണ് അധിക ചുമതല വഹിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |