'മുഖ്യമന്ത്രി ആരെന്ന് ഹൈക്കമാൻഡ് തീരുമാനിക്കട്ടെ'; പ്രമേയം പാസാക്കി കോൺഗ്രസ് നിയമസഭാകക്ഷിയോഗം

Thursday 07 May 2026 1:10 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാനുള്ള ചുമതല കോൺഗ്രസ് ഹൈക്കമാൻഡിന്. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവിനെ തീരുമാനിക്കാൻ എ ഐ സി സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗയെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള പ്രമേയം കോൺഗ്രസ് നിയമസഭാകക്ഷിയോഗം. പാസാക്കി.കെ പി സി സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് അവതരിപ്പിച്ച ഒ​റ്റവരി പ്രമേയത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പിന്താങ്ങുകയായിരുന്നു. ഹൈക്കമാൻഡിൽ നിന്നുള്ള നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും യോഗത്തിനെത്തിയിരുന്നു.

നിരീക്ഷകരും ദീപാ ദാസ് മുൻഷിയും കോൺഗ്രസ് എം എൽ എമാരുമായി നടത്തുന്ന ഒ​റ്റയ്‌ക്കൊ​റ്റയ്ക്കുള്ള കൂടിക്കാഴ്ച ആരംഭിച്ചിട്ടുണ്ട്. ഈ കൂടിക്കാഴ്ചയിലാണ് എം എൽ എമാരുടെ മനസിലിരുപ്പ് വ്യക്തമാകുന്നത്. ആർക്കാണ് തങ്ങളുടെ പിന്തുണയെന്ന് അവർ വ്യക്തമാക്കും.കൂടിക്കാഴ്ചയിൽനിന്ന് ദീപാ ദാസ് മുൻഷിയെ ഒഴിവാക്കണമെന്ന് നേരത്തെ സതീശൻ ക്യാമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇക്കാര്യം അംഗീകരിക്കപ്പെട്ടിട്ടില്ലെന്നാണ് അറിയുന്നത്. മണ്ഡലത്തിലെ ചില അത്യാവശ്യങ്ങൾക്കായി പോകേണ്ടതിനാൽ പുതുപ്പള്ളി നിയുക്ത എം എൽ എ ചാണ്ടി ഉമ്മൻ മൂവരുമായി കൂടിക്കാഴ്ച നടത്തി.

എംഎൽഎമാരുടെ അഭിപ്രായത്തിനുപുറമേ ഘടകകക്ഷി നേതാക്കളുടെയും മുതിർന്ന കോൺഗ്രസ് നേതാക്കളുടെയും അഭിപ്രായവും നിരീക്ഷകർ തേടും.തുടർന്ന് നിരീക്ഷകൾ ഡൽഹിയിൽ എത്തിയശേഷമായിരിക്കും തീരുമാനം പ്രഖ്യാപിക്കുക. മുഖ്യമന്ത്രി ആരെന്ന തീരുമാനം നീളുന്നതിനാൽ കോൺഗ്രസിലെ മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനവും വൈകിയേക്കും. അതിനാൽ മുഖ്യമന്ത്രിക്കൊപ്പം ഘടകകക്ഷി മന്ത്രിമാരാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. കോൺഗ്രസിലെ മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും അവകാശവാദങ്ങൾ ഉണ്ടായേക്കുമെന്നാണ് കരുതുന്നത്.