ചത്ത എലിയെ പുറത്തെടുക്കാൻ കിണറ്റിൽ ഇറങ്ങി,​ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

Thursday 14 May 2026 8:29 PM IST

അരൂർ: അയൽവാസിയുടെ കിണറ്റിൽ ചത്തുവീണ എലിയെ പുറത്തെടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസ തടസം അനുഭവപ്പെട്ട് മരിച്ചു. ഉളവുക്കാട് തെക്കേടത്ത് വീട്ടിൽ ജയചന്ദ്രൻ (49) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്തു മണിയോടെ പുളിവേലിൽ ജംംഗ്ഷനിലുള്ള ഗോപിനാഥൻ പിള്ളയുടെ വീട്ടിലെ കിണറ്റിലായിരുന്നു സംഭവം.

കിണറ്റിലേക്ക് ഇറങ്ങുന്നതിനിടെ പെട്ടെന്ന് ശ്വാസംതടസം അനുഭവപ്പെടുകയും ബോധരഹിതനായി ഇയാൾ താഴേക്ക് വീഴുകയുമായിരുന്നു. കിണറിന് മുകളിൽ നിന്നിരുന്ന ഗോപിനാഥൻ പിള്ള ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കായംകുളത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് ജയചന്ദ്രനെ കിണറ്റിൽ നിന്നും പുറത്തെടുത്തത്. ഉടൻ തന്നെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഓമനയമ്മയാണ് ജയചന്ദ്രന്റെ മാതാവ്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.