അഴീക്കോട് അവാർഡ് ജോർജ് ഓണക്കൂറിന്
തിരുവനന്തപുരം: ഡോ.സുകുമാർ അഴീക്കോട് സ്മാരക ദേശീയ ട്രസ്റ്റിന്റെ 2026ലെ അവാർഡിന് പ്രമുഖ നോവലിസ്റ്റും അദ്ധ്യാപകനും വാഗ്മിയുമായ ഡോ. ജോർജ് ഓണക്കൂർ അർഹനായി. 50,000 രൂപയും ശില്പവും പൊന്നാടയും അടങ്ങുന്നതാണ് അവാർഡ്. കവിയും മാദ്ധ്യമ പ്രവർത്തകനുമായ ഡോ. ഇന്ദ്രബാബു ചെയർമാനും പ്രമുഖ ഭൗമശാസ്ത്രജ്ഞൻ ഡോ. ഡി. പദ്മലാൽ, കൊല്ലം എസ്.എൻ.കോളേജ് മുൻ പ്രിൻസിപ്പലും സാഹിത്യവിമർശകനുമായ ഡോ.ആർ.സുനിൽകുമാർ എന്നിവർ അംഗങ്ങളും ട്രസ്റ്റ് ദേശീയ പ്രസിഡന്റ് ശാസ്താന്തല സഹദേവൻ കൺവീനറുമായ ജൂറിയാണ് അവാർഡ് നിർണയിച്ചത്.
സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ ചെയർമാൻ, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തുടങ്ങിയ നിലകളിൽ ഓണക്കൂർ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വൈജ്ഞാനിക രംഗത്തും സാംസ്‌കാരിക രംഗത്തും അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾകൂടി പരിഗണിച്ചാണ് സമഗ്ര സംഭാവനയ്ക്കുള്ള ഈ അവാർഡ് നൽകുന്നതെന്ന് ശാസ്താന്തല സഹദേവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് രണ്ടാംവാരം നേമം മെരിലാന്റ് സ്റ്റുഡിയോയ്ക്ക് എതിർവശമുള്ള അഴീക്കോട് സ്മാരക ഹാളിൽ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അവാർഡ് നൽകും. വാർത്താസമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ ഡോ.കെ.സുധാകരൻ, സെക്രട്ടറി പനവിള രാജശേഖരൻ എന്നിവരും പങ്കെടുത്തു.