മതവിദ്വേഷ പരാമർശം; ഇന്ന് വൈകിട്ട് ആറ് മണിവരെ പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ
കോട്ടയം: ടെലിവിഷൻ ചർച്ചയ്‌ക്കിടെ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ ബിജെപി നേതാവ് പിസി ജോർജ് പൊലീസ് കസ്റ്റഡിയിൽ. ഈരാറ്റുപേട്ട മുൻസിഫ് കോടതിയുടേതാണ് ഉത്തരവ്. വൈകിട്ട് ആറ് മണി വരെയാണ് കസ്റ്റഡി.
ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജ് കേസിൽ ജാമ്യം ലക്ഷ്യമിട്ടാണ് മുന്നോട്ട് പോയത്. എന്നാൽ, കോടതി പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. കോടതി തീരുമാനത്തിന് പിന്നാലെ പിസി ജോർജിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇന്ന് വൈകിട്ട് ആറ് മണിക്ക് വീണ്ടും ഇദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ജാമ്യത്തിന്റെ കാര്യത്തിൽ കോടതി തീരുമാനമെടുക്കും.
ഇന്ന് ഉച്ചയ്‌ക്ക് പിസി ജോർജിനെതിരായ കേസ് കോടതി പരിഗണിച്ചിരുന്നു. പിസിയ്‌ക്കെതിരെ നേരത്തേ രജിസ്റ്റർ ചെയ്‌തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. ബിജെപി നേതാക്കൾക്കൊപ്പമാണ് പിസി ജോർജ് കോടതിയിൽ എത്തിയത്. രാവിലെ മുതൽ പിസി ജോർജിന്റെ വീട്ടിൽ ബിജെപി നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. പൊലീസ് നോട്ടീസ് നൽകിയതിനെ തുടർന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി.
കഴിഞ്ഞ രണ്ട് ദിവസമായി പൊലീസ് പിസി ജോർജിനായി അന്വേഷമം നടത്തുകയായിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു. ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചയ്‌ക്കിടെ പിസി ജോർജ് മുസ്ലീം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.