16കാരിയേയും സ്ത്രീയേയും പീഡിപ്പിക്കാൻ ശ്രമം സംഭവം അങ്കമാലിയിലും കാട്ടാക്കടയിലും
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു സംഭവങ്ങളിലായി മാനസിക വെല്ലുവിളി നേരിടുന്ന 16കാരിയേയും സ്ത്രീയേയും ലൈംഗികാതിക്രമത്തിന് ഇരയാക്കാൻ ശ്രമിച്ചത് സമൂഹ മന:സാക്ഷിയെ ഞെട്ടിച്ചു. എറണാകുളം അങ്കമാലിയിലും തിരുവനന്തപുരം കാട്ടാക്കടയിലുമായിരുന്നു സംഭവം. കാട്ടാക്കട ബസ് സ്റ്റാൻഡിലെ സ്‌റ്റേഷൻ മാസ്റ്റർ ഓഫീസിന് അടുത്തുള്ള ബഞ്ചിൽ കിടന്ന് ഉറങ്ങുകയായിരുന്ന സ്ത്രീയെയാണ് അതിക്രമത്തിന് ഇരയാക്കിയത്. സംഭവത്തിൽ പന്നിയോട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തായി സൂചനയുണ്ട്. നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ.
വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പിറ്റേദിവസം കെ.എസ്.ആർ.ടി.സി അധികൃതർ സി.സി ടിവി പരിശോധിച്ചപ്പോഴാണ് അതിക്രമ വിവരം അറിയുന്നത്. തുടർന്ന് കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്ത്രിയെ കണ്ടെത്തി ഷെൽട്ടർഹോമിലേക്ക് മാറ്റി. കാട്ടാക്കടയിലും ബസ് സ്റ്റാൻഡിലുമായി അലഞ്ഞു തിരിഞ്ഞ് നടക്കുന്ന സ്ത്രീ ശനിയാഴ്ച രാത്രിയോടെ വീണ്ടും ഡിപ്പോ പരിസരത്ത് എത്തിയപ്പോഴാണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരുടെ മൊഴി രേഖപ്പെടുത്തി.
പട്ടാപ്പകൽ പീഡനശ്രമം
അങ്കമാലിയിൽ മാനസിക വെല്ലുവിളി നേരിടുന്ന പതിനാറുകാരിയെ പട്ടാപ്പകലാണ് വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയും പെയിന്റിംഗ് തൊഴിലാളിയുമായ രാജേഷിനെ (36) നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഭവം. വാടകവീട്ടിൽ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു അതിക്രമം. റോഡിലൂടെ സൈക്കിളിൽ പോയ പ്രതി പെൺകുട്ടിയെ കണ്ട് സൈക്കിൾ വൈദ്യുതി പോസ്റ്റിൽ ചാരിവച്ചശേഷം വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പെൺകുട്ടിയുടെ നിലവിളി കേട്ടതോടെ അയൽക്കാർ ഓടിയെത്തി പ്രതിയെ പിടികൂടി.
പെൺകുട്ടി താമസിക്കുന്ന വീടിന് കുറച്ചുമാറി വാടകയ്‌ക്ക് താമസിക്കുന്നയാളാണ് യു.പി. സ്വദേശി. പെൺകുട്ടിയുടെ അമ്മ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയിരുന്ന സമയത്താണ് ഇയാൾ വീട്ടിൽ കയറിയത്. അമ്മയും പെൺകുട്ടിയും അനുജനും മാത്രമാണ് വീട്ടിൽ താമസം. പ്രതിയെ റിമാൻഡ് ചെയ്തു.