ശബരീശ സന്നിധിയിൽ ഭക്തജനത്തിരക്ക്
ശബരിമല: ഇടവമാസ പൂജയ്ക്കായി നടതുറന്ന ശബരിമലയിൽ ഭക്തജനത്തിരക്കേറി. ഇന്നലെ പുലർച്ചെ കാറ്റും മഴയും അവഗണിച്ച് നൂറുകണക്കിന് ഭക്തരാണ് ഇരുമുടിക്കെട്ടേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം വഴിയുള്ള ശരണപാതയിലൂടെ സന്നിധാനത്തെത്തിയത്. പുലർച്ചെ ഭക്തരുടെ നീണ്ടനിര താഴെ തിരുമുറ്റവും വലിയ നടപ്പന്തലും ജ്യോതിർനഗറും പിന്നിട്ട് ശരംകുത്തിയിലേക്ക് നീണ്ടു. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി പുലർച്ചെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തി. തുടർന്ന് തന്ത്രിയുടെ കാർമ്മികത്വത്തിൽ കിഴക്കേ മണ്ഡപത്തിൽ മഹാഗണപതിഹോമം നടത്തി. നെയ്യഭിഷേകം, അഷ്ടാഭിഷേകം, ഉഷഃപൂജ എന്നിവയ്ക്കുശേഷം കുട്ടികളുടെ ചോറൂണ് വഴിപാട് നടന്നു. ഉദയാസ്തമയ പൂജ, കളഭാഭിഷേകം, ഉച്ചപൂജ എന്നിവയ്ക്കുശേഷം ഒന്നിന് നടയടച്ചു. വൈകിട്ട് 4ന് നട തുറന്ന് 6.30ന് ദീപാരാധനയ്ക്കു ശേഷം പടിപൂജയും പുഷ്പാഭിഷേകവും അത്താഴപൂജയും നടത്തി. ഇടവമാസ പൂജകൾ പൂർത്തിയാക്കി 19ന് രാത്രി 10ന് നടയടയ്ക്കും. പ്രതിഷ്ഠാദിന പൂജകൾക്കായി 25ന് നടതുറക്കും.