ആംബുലൻസിൽ ലഹരി കടത്ത്: 2 പേർ പിടിയിൽ പിടികൂടിയത് 252 ഗ്രാം എം.ഡി.എം.എ

Wednesday 27 May 2026 12:32 AM IST

തൃശൂർ: ദേശീയപാത വാണിയമ്പാറയിൽ ആംബുലൻസിൽ കടത്താൻ ശ്രമിച്ച 252 ഗ്രാം എം.ഡി.എം.എയുമായി രണ്ടു പേർ പിടിയിൽ. ഇന്നലെ രാവിലെ 6.30ന് വാണിയമ്പാറ ചെക്ക്‌പോസ്റ്റിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ചേരി സ്വദേശി സന്ദീപ് (42), വെട്ടിക്കൽ സ്വദേശി ഫെയ്ത്ത് (21) എന്നിവർ പിടിയിലായത്. 'ശാരോൻ' എന്ന ആംബുലൻസിലാണ് എട്ടര ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്ന് കടത്തിയത്. ബീക്കൺ ലൈറ്റ് തെളിച്ച് അതിവേഗത്തിലാണ് ആംബുലൻസ് വന്നത്. രോഗികളാരും ആംബുലൻസിൽ ഉണ്ടായിരുന്നില്ല.

ബംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് വിതരണത്തിനായി കൊണ്ടുവന്ന ലഹരിമരുന്ന്, പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് തൃശൂർ ഡിസ്ട്രിക്ട് ആന്റി നാർക്കോട്ടിക്‌സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫ്) സംഘം പിടികൂടുകയായിരുന്നു. ആംബുലൻസ് തടഞ്ഞുനിറുത്തി പരിശോധിക്കുകയായിരുന്നു. ഡ്രൈവർ സന്ദീപിന്റെ പോക്കറ്റിൽ നിന്നാണ് എം.ഡി.എം.എ കണ്ടെടുത്തത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകളും ഫോൺ രേഖകളും പരിശോധിക്കുമെന്നും ലഹരിക്കടത്തിന് പിന്നിൽ വലിയ കണ്ണികളുണ്ടെന്ന് സംശയിക്കുന്നതായും സിറ്റി പൊലീസ് അറിയിച്ചു.

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി നകുൽ ആർ. ദേശ്‌മുഖിന്റെ നിർദ്ദേശപ്രകാരം നാർക്കോട്ടിക് സെൽ എ.സി.പി പി.ഷിബുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സംഘത്തിൽ എസ്.ഐമാരായ ബിബിൻ പി.നായർ, രാഗേഷ്, സി.പി.ഒമാരായ ഷിഹാബ്, ആശിഷ്, ശരത്ത്, നിബു എന്നിവരുമുണ്ടായിരുന്നു.