കൊച്ചി: ശബരിമലയ്ക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകളിൽ കൂടുതൽ നിരക്ക് ഈടാക്കുന്നെന്ന പരാതിയിൽ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സർക്കാരിനോടും കെ.എസ്.ആർ.ടി.സിയോടും വിശദീകരണം തേടി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. എരുമേലി, പത്തനംതിട്ട, കോട്ടയം, കുമളി, റാന്നി എന്നിവിടങ്ങളിലേക്ക് മറ്റു സ്ഥലങ്ങളിൽനിന്ന് നിലവിലുള്ള ബസ് സർവീസുകൾ പമ്പവരെ നീട്ടി സ്പെഷ്യൽ സർവീസാക്കി അധികനിരക്ക് ഈടാക്കുന്നുണ്ടെങ്കിൽ നീതീകരിക്കാനാവില്ലെന്ന് ഹർജി പരിഗണിക്കവേ ഹൈക്കോടതി പറഞ്ഞു. ഹർജി അടുത്ത വ്യാഴാഴ്‌ച പരിഗണിക്കാൻ മാറ്റി.
ശബരിമലയിലേക്ക് ഇപ്പോൾ നടത്തുന്ന സർവീസുകളെല്ലാം സ്പെഷ്യൽ സർവീസാണെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. മലമ്പാതകളിലൂടെയുള്ള ബസ് സർവീസിന് 25 ശതമാനം അധികനിരക്ക് ഈടാക്കാൻ അനുമതി നൽകി നോട്ടിഫിക്കേഷൻ നിലവിലുണ്ട്. ളാഹ - പമ്പ, എരുമേലി - പമ്പ റൂട്ടുകളിൽ മാത്രമാണ് ഈ നിരക്ക് ഈടാക്കുന്നത്. ഇതിനുപുറമേ സ്പെഷ്യൽ സർവീസെന്ന നിലയിൽ 30ശതമാനം കൂടിയ നിരക്ക് ഈടാക്കുന്നുണ്ടെന്നും വിശദീകരിച്ചു. നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് ലോഫ്ളോർ ബസുകൾ മാത്രമാണ് സർവീസ് നടത്തുന്നത്. 36 സീറ്റുകളാണ് ഇവയിലുള്ളതെന്നും കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ വ്യക്തമാക്കി. തിരുവനന്തപുരത്തുനിന്ന് ശബരിമലയിലേക്ക് 187 കിലോമീറ്റർ ദൂരമുള്ളതിൽ 47.9 കിലോമീറ്റർ മലമ്പാതയാണെന്നും വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |