
തിരുവനന്തപുരം: ശബരിമലയ്‌ക്ക് പുറമേ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്വർണക്കത്ത് സംഘം ലക്ഷ്യമിട്ടിരുന്നതായി പ്രവാസി വ്യവസായിയുടെ മൊഴി. സ്വർണക്കടത്തിൽ പങ്കുണ്ടെന്ന പ്രവാസി വ്യവസായി ആരോപിച്ച ഡി മണി (ഡയമണ്ട് മണി) ദിണ്ടിഗൽ സ്വദേശിയായ ബാലമുരുകൻ എന്നയാളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഇയാളെയും സംഘത്തെയും പരിചയപ്പെടുത്തിയത് തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണെന്നും പ്രവാസി വ്യവസായിയുടെ മൊഴിയിൽ പറയുന്നുണ്ട്. വിഗ്രഹങ്ങൾ കടത്താനായി ഈ സംഘം പണവുമായി ഇപ്പോഴും കറങ്ങുന്നുണ്ടെന്നും വ്യവസായി വെളിപ്പെടുത്തി.
ഡി മണിയും സംഘവും 1000 കോടിയാണ് കേരളത്തിൽ ലക്ഷ്യമിട്ടതെന്നാണ് വിവരം. ഡി മണി പഞ്ചലോഹ വിഗ്രഹങ്ങൾ വാങ്ങി. സ്വർണം ഉരുക്കിയെടുക്കുന്നതിനേക്കാൾ കൂടുതൽ വലിയ വിഗ്രഹ കടത്ത് ശബരിമലയിൽ നടന്നുവെന്നും വ്യവസായിയുടെ മൊഴിയിൽ പറയുന്നുണ്ട്. 2019 -20 കാലങ്ങളിൽ നാല് പഞ്ചലോഹ വിഗ്രഹങ്ങളാണ് രാജ്യാന്തര പുരാവസ്‌തു കടത്ത് സംഘത്തിന് വിറ്റത്. ഡി മണിയാണ് ഇവ വാങ്ങിയത്. ഉണ്ണികൃഷ്‌ണൻ പോറ്റിയായിരുന്നു ഇടനിലക്കാരൻ. വിഗ്രഹങ്ങൾ കൊടുക്കാൻ നേതൃത്വം നൽകിയത് ശബരിമലയുടെ ഭരണച്ചുമതലയുള്ള ഒരു ഉന്നതനാണെന്നും മൊഴിയിലുണ്ട്.
2020 ഒക്‌ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് വിഗ്രഹക്കടത്തിലുള്ള പണക്കൈമാറ്റം നടന്നത്. ഡി മണിയും ഉണ്ണികൃഷ്‌ണൻ പോറ്റിയും ഉന്നതനും മാത്രമാണ് പണംകൈമാറിയ സമയത്ത് ഉണ്ടായിരുന്നതെന്നും മൊഴിയിൽ പറയുന്നു. ഇക്കാര്യങ്ങളെല്ലാം നേരിട്ട് അറിയാമെന്നും വ്യവസായി പറഞ്ഞു. എന്നാൽ, മൊഴി സത്യമാണോ എന്ന പരിശോധനയിലാണ് പ്രത്യേക അന്വേഷണ സംഘം. ഇതുവരെയുള്ള അന്വേഷണത്തിൽ പഞ്ചലോഹ വിഗ്രഹങ്ങൾ നഷ്‌ടമായതായി വിവരം ലഭിച്ചിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |