ലഹരിക്കേസിൽ ലീഗിന്റെ പങ്കാളിത്തം; മന്ത്രിയുമായി കൊമ്പ് കോർത്ത് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിക്കേസുകളിൽ മുസ്ലിം ലീഗിൽപ്പെട്ടവരും പിടിയിലാകുന്നുണ്ടെന്ന മന്ത്രി വി.അബ്ദുറഹ്മാന്റെ പരാമർശത്തിനെതിരെ നിയമസഭയിൽ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയിലായിരുന്നു മന്ത്രിയുടെ പരാമർശം. ഇതേത്തുടർന്ന് ലീഗ് അംഗങ്ങളും പ്രതിപക്ഷ നേതാവും രംഗത്തെത്തിയതോടെ സഭയിൽ ഇരുപക്ഷവും തമ്മിൽ വാക്കേറ്റമായി.
എല്ലാ നിയോജക മണ്ഡലത്തിലും സ്റ്റേഡിയം പണിയുമെന്ന് വാഗ്ദാനം നൽകിയിരുന്നതാണെന്നും ലഹരി നിയന്ത്രിക്കുന്നതിനുള്ള നടപടികളിൽ ഉൾപ്പെടുത്തി സ്റ്റേഡിയങ്ങൾ നിർമ്മിച്ച് കായിക പ്രവത്തനങ്ങൾ ഊർജിതമാക്കിയെങ്കിൽ ഫലപ്രദമായേനെയെന്നും ചൂണ്ടിക്കാട്ടിയ നജീബ് കാന്തപുരം, ഈയിനത്തിൽ എത്ര മാത്രം തുക ചെലവഴിച്ചെന്നും ചോദിച്ചു. കായിക വകുപ്പ് വെറും വാഗ്ദാന വകുപ്പായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടെയാണ് മന്ത്രി ലഹരിക്കേസുകളിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ പങ്കാളിത്തത്തെ കുറിച്ച് പരാമർശിച്ചത്. ഒരു രാഷ്ട്രീയ പാർട്ടിക്കതിരായ മന്ത്രിയുടെ പരാമർശം പിൻവലിക്കണമെന്നും, അല്ലാത്തപക്ഷം സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും വി.ഡി.സതീശൻ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കാമെന്ന് അറിയിച്ച സ്പീക്കർ, ചോദ്യകർത്താവും മന്ത്രിയെ അധിക്ഷേപിക്കുന്ന രീതിയിലാണ് സംസാരിച്ചതെന്നും ഇതൊന്നും രേഖയിലുണ്ടാകില്ലെന്നും വ്യക്തമാക്കി.
, ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് ശരിയല്ലെന്നും താൻ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ലെന്നും ചൂണ്ടിക്കാട്ടി നജീബ് വീണ്ടുമെഴുന്നേറ്റു. സ്റ്റേഡിയത്തിന് എത്ര തുക ചെലവഴിച്ചെന്ന ചോദ്യത്തിന് ലഹരിക്കേസുകളാണ് മറുപടിയെങ്കിൽ ഇങ്ങനെയെടുത്ത കേസുകളിലെ പാർട്ടി തിരിച്ചുള്ള കണക്ക് പറയണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കായിക വകുപ്പ് നടപ്പാക്കിയ പദ്ധതികളുടെ കണക്കുകൾ മന്ത്രി അവതരിപ്പിച്ചു. അടുത്ത ചോദ്യവുമായി എഴുന്നേറ്റ ലീഗിലെ ടി.വി.ഇബ്രാഹിം, ലഹരിക്കേസിൽ ഉൾപ്പെട്ട ആലപ്പുഴയിലെ ബ്രാഞ്ച് സെക്രട്ടറി ഏത് പാർട്ടിക്കാരനാണെന്ന് പറഞ്ഞാൽ കൊള്ളാമെന്ന് പറഞ്ഞതും ബഹളത്തിനിടയാക്കി.