ന്യൂഡൽഹി:പരാതികൾക്ക് കാത്തു നിൽക്കാതെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത നടപടിയെടുക്കണമെന്ന് സുപ്രീം കോടതി. ഇത്തരം സംഭവങ്ങൾക്കെതിരെ സ്വമേധയാ കേസ് എടുക്കുകയും അന്വേഷണം നടത്തി നിയമപരമായി നടപടി സ്വീകരിക്കുകയും വേണമെന്ന് ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഡൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാരുകളോട് നിർദ്ദേശിച്ചു.
ഹർജിക്കാരനായ ഷഹീൻ അബ്ദുള്ള ചൂണ്ടിക്കാട്ടിയ വിദ്വേഷ പ്രസംഗങ്ങളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച് അറിയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദ്ദേശം നൽകി.ആരുടെ ഭാഗത്ത് നിന്നായാലും വിദ്വേഷ പ്രസംഗങ്ങൾ അപലപിക്കപ്പെടേണ്ടതാണ്. ഇക്കാര്യത്തിൽ മതം നോക്കാതെ നടപടി വേണം. കേസ് എടുക്കാൻ തയ്യാറാകാത്ത ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരുകളും കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരും.
ഇത് 21-ാം നൂറ്റാണ്ടാണെന്നും ,മതേതര രാജ്യമായ ഇന്ത്യയിൽ നടക്കുന്ന കാര്യങ്ങൾ ഞെട്ടിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. മതത്തിന്റെ പേരിൽ നാം എവിടെയാണ് എത്തി നിൽക്കുന്നത്?. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിർത്തുന്നതിന് വിദ്വേഷ പ്രസംഗകർക്കെതിരെ കർശന നടപടി വേണമെന്നും കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |