വീട്ടിലെ ടോയ്‌ലെറ്റിനുള്ളിൽ വെള്ളിക്കെട്ടൻ, ഭീതിയൊഴിയാതെ പാമ്പ് കടിയേറ്റ് മരിച്ച ആൽജോയുടെ അയൽവാസികൾ
തൃശൂർ: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച എട്ടുവയസുകാരൻ ആൽജോയുടെ വീടിന് സമീപത്തെ വീടുകളിൽ നിന്നും വീണ്ടും പാമ്പുകളെ പിടികൂടി. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. സ്ഥലത്ത് വനംവകുപ്പെത്തി പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വീട്ടിനകത്തെ ശുചിമുറിയിൽ തണുപ്പുപറ്റി കിടക്കുകയായിരുന്നു പാമ്പ്. ആൽജോയുടെ വീട്ടിൽ നിന്നും പിടികൂടിയ പാമ്പിന്റെ സമാനവലിപ്പത്തിലും പ്രായത്തിലുമുള്ള വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകളെയാണ് പിടികൂടിയത്. ഇതിന്റെ കടിയേൽക്കാതെ തലനാരിഴയ്‌ക്കാണ് വീട്ടമ്മ രക്ഷപെട്ടത്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ കോടാലി കടമ്പോട് ഭാഗത്തെ വീടുകളിൽ നിന്നും അഞ്ചു പാമ്പുകളെയാണ് പിടികൂടിയത്. പ്രദേശത്ത് മുട്ടവിരിഞ്ഞിറങ്ങിയ പാമ്പുകൾ വീടുകളിലേക്കും വീട്ടുമുറ്റങ്ങളിലേക്കും എത്തിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.
ആൽജോയുടെ മരണത്തിന് പിന്നാലെ അഞ്ച് പാമ്പുകളെയാണ് കുട്ടിയുടെ വീട്ടിൽ നിന്നും പിടികൂടിയത്. അതേതുടർന്ന് വനംവകുപ്പിന്റെ നേതൃത്വത്തിൽ സമീപപ്രദേശങ്ങളിൽ പരിശോധന നടത്തിയിരുന്നെങ്കിലും പാമ്പുകളെ കണ്ടെത്തിയില്ല. വെള്ളിക്കെട്ടൻ ഇനത്തിൽപ്പെട്ട പാമ്പുകൾ കൂട്ടത്തോടെ മുട്ടവിരിഞ്ഞ് ഇറങ്ങിയതാകാമെന്ന സംശയം വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചിരുന്നെങ്കിലും അവയുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല. പ്രദേശത്ത് നിന്നും പാമ്പുകളെ പിടികൂടുന്ന സംഭവങ്ങൾ തുടർക്കഥയായതോടെ വലിയ ഭീതിയിലാണ് നാട്ടുകാർ. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നാട്ടുകാർക്ക് ബോധവൽക്കരണം നടത്തണമെന്നും വ്യാപകപരിശോധന നടത്തണമെന്നുമാണ് ജനപ്രതിനിധികളുടെ ആവശ്യം.