ടിപി വധക്കേസ്; പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു, സ്വാഭാവിക നടപടിയെന്ന് വിശദീകരണം

Monday 22 December 2025 11:31 AM IST

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് വീണ്ടും പരോൾ. മുഹമ്മദ് ഷാഫിക്കും ഷിനോജിനുമാണ് പരോൾ ലഭിച്ചത്. പതിനഞ്ച് ദിവസത്തെ പരോളാണ് ലഭിച്ചത്. സ്വാഭാവികമായി നൽകുന്ന പരോളെന്നാണ് ജയിൽ അധികൃതർ പറയുന്നത്.

കഴിഞ്ഞ ദിവസം കേസിലെ നാലാം പ്രതി ടി കെ രജീഷിന് പരോൾ അനുവദിച്ചിരുന്നു. 20 ദിവസത്തേക്കാണ് പരോൾ നൽകിയിരിക്കുന്നത്. ജനുവരി പത്തിന് തിരിച്ച് ജയിലിലെത്തണം. കണ്ണൂർ സ്വദേശിയായ രജീഷ് എറണാകുളം ജില്ലയിലുള്ള വിലാസമാണ് ജയിലിൽ നൽകിയിട്ടുള്ളത്. അതിനാൽ എറണാകുളം ജില്ല വിട്ടുപോകരുതെന്ന് പരോൾ വ്യവസ്ഥയിലുണ്ട്. മൂന്ന് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് രജീഷിന് പരോൾ ലഭിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ 30 ദിവസത്തേക്ക് രജീഷിന് പരോൾ അനുവദിച്ചിരുന്നു. തുടർന്ന് തിരികെ ജയിലിലെത്തിയ ശേഷം ഒന്നര മാസം കണ്ണൂർ ആയുർവേദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം ഏഴിനാണ് ചികിത്സ കഴിഞ്ഞ് ജയിലിലെത്തിയത്.

കേസിലെ പ്രതിയായ കൊടി സുനിക്ക് ഏഴ് മാസത്തിനിടെ 60 ദിവസത്തെ പരോൾ അനുവദിച്ചിരുന്നു. പ്രതികൾക്ക് പരോൾ അനുവദിക്കുന്നതിന് ജയിൽ ഡിഐജി വിനോദ് കുമാർ കൈക്കൂലി വാങ്ങിയതായുള്ള തെളിവുകൾ നേരത്തെ പുറത്തുവന്നിരുന്നു. പരോളിനും ജയിലിൽ സൗകര്യം ഒരുക്കാനും ഡിഐജി വിനോദ് കുമാർ തടവുകാരുടെ ബന്ധുക്കളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങുന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.